ഭക്തി

ഗ്രാമത്തില്‍ ദേവി ക്ഷേത്രത്തിലെ ഉത്സവം കേവലം ഒരു ആഘോഷം അല്ല. അതൊരു കൊച്ചു പൂരത്തിന് സമാനമാണ്. ജാതി മത ഭേദമന്യേ ഗ്രാമത്തിലെ എല്ലാവരും ഒത്തു കൂടി ആഘോഷിക്കുന്ന ഒരു പൊടി പൂരം. ആ ഗ്രാമക്കാര്‍ മാത്രമല്ല അയല്‍ ഗ്രമാങ്ങിളില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും ആ ആഘോഷത്തില്‍ പങ്കു എടുക്കാറുണ്ട്. ഉച്ച കഴിഞ്ഞു ക്ഷേത്രത്തില്‍ നിന്നു തിരിക്കുന്ന ആറാട്ട്‌ ഘോഷയാത്രയെ കുറിച്ചുള്ള വിശേഷങ്ങള്‍ വാഗ്ധോരണികളില്‍ മുഴങ്ങി. ഏവരും അക്ഷമയോടെ കാത്തു നില്‍ക്കുകയായിരുന്നു.

ആറാട്ടിന് ഏറ്റവും മുന്‍പില്‍ ദേവിയുടെ എഴുന്നള്ളിപ്പ് ആയിരുന്നു . അത് കൊണ്ട് തന്നെ ദേവിക്ക് സര്‍വരെയും നന്നായി കാണാന്‍ സാധിക്കുമായിരുന്നു. ക്ഷേത്രത്തില്‍ ദിനവും വന്നു തന്റെ കാല്‍ക്കല്‍ വീഴാറുള്ള ചില പരിചിത മുഖങ്ങളില്‍ ദേവിയുടെ കണ്ണുകള്‍ ഉടക്കി നിന്നു. പതിവ് പരിഭവവും പരാതികളും അവരുടെ മുഖത്ത് അപ്പോള്‍ ഇല്ലായിരുന്നു. ആഹ്ലാദത്താല്‍ വിടര്‍ന്ന കണ്ണുകള്‍.... ദേവിയുടെ മനസ് ചാരിതാര്‍ധ്യം കൊണ്ട് നിറയുകയായിരുന്നു. വര്‍ഷത്തില്‍ ഒരു ദിവസം ആണ് തനിക്കു ഇങ്ങനെ എല്ലാ പ്രജകളെയും ഒരുമിച്ച് നേരിട്ട് കാണാന്‍ സാധിക്കുനത്. അപ്പോള്‍ എല്ലാവരുടെയും മുഖത്ത് കാണുന്ന സന്തോഷം ദേവിയുടെ കണ്ണ് നനയിച്ചു. ആനന്ദശ്രുക്കള്‍ പൊഴിച്ച് കൊണ്ട് ദേവി എല്ലാവരിലേക്കും തന്റെ കടാക്ഷം അയച്ചു. വഴിയരുകില്‍ ബലൂണ്‍ വില്പനക്കാരുടെ ചുറ്റും കൂടി നില്‍ക്കുന്ന കൊച്ചു കുട്ടികള്‍.... പെരുമ്പറയുടെ കൂടെ നൃത്തം വയ്കുന്ന ചെറുപ്പക്കാര്‍.... നാദസ്വര വിദ്വാന്മാരുടെ താളത്തിനൊത്ത് തലയാട്ടുന്ന ചില നരച്ച തലകള്‍... ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഘോഷയാത്ര നിയന്ത്രിക്കുന്ന ഭാരവാഹികള്‍... അതിനിടയില്‍ ആനവാല്‍ മോതിരം ഉണ്ടാക്കി തന്റെ കാമുകിയുടെ വിരലില്‍ ആരും അറിയാതെ ഇട്ടു കൊടുക്കുന്ന ഒരു കാമുകനെ ദേവി പ്രത്യേകം ശ്രദ്ധിച്ചു... ഇവന്‍ തന്നെയല്ലേ ദീപാരാധന സമയത്ത് കണ്ണ് തുറന്നു നിന്നു പെണ്‍കുട്ടികളെ വായ നോക്കി നില്‍ക്കുന്നത് . പൂജ കഴിയുന്നത്‌ വരെ കണ്ണ് തുറന്നു പിടിച്ചു ശ്രീകോവിലിന്റെ വാതിലിലേക്ക് നോക്കി നിന്നിട്ട് വാതില്‍ തുറന്നാല്‍ ഉടനെ കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന ഒരു കൂട്ടം ഭക്തരുടെ ഇടയില്‍ ഇവന്‍ ഭേദമായിരുന്നു. തന്നെ കണ്ടില്ല എങ്കിലും അവന്‍ എല്ലാ പെണ്‍കുട്ടികളെ കാണുമായിരുന്നു . ദേവിയുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി വിടര്‍ന്നു.

ഘോഷയാത്ര മുന്നോട്ടു പോയ്കൊണ്ടിരിന്നു. ഉച്ചവെയിലിന് കാഠിന്യം കൂടി വന്നു. വെളിച്ചപ്പാടിനു ക്ഷീണം കൂടി വന്നു എന്ന് തോന്നുന്നു. ദാഹം മാറ്റാന്‍ ആ പാവം തൊണ്ട നനക്കുന്നു. ദേവിക്ക് വിഷമമായി.. തനിക്കു വേണ്ടി ഇത്ര കഷ്ടപെടുന്ന വെളിച്ചപാടിന്റെ അടുത്ത പ്രാര്‍ത്ഥന എന്തായാലും സഭാലമാക്കണം എന്ന് തീരുമാനിച്ചു. പക്ഷെ തൊണ്ട നനക്കുന്നതിനോടൊപ്പം അയാള്‍ എന്താണ് ചെയുന്നത്??? നാരങ്ങ അച്ചാര്‍ തൊട്ടു നാവില്‍ വക്കുന്നു. എനിട്ട്‌ നോട്ടി കൊണ്ട് തല കുടയുന്നു. മിന്നല്‍ പിണര്‍ പോലെ എന്തോ തലയില്‍ കൂടി പാഞ്ഞുവോ?? കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ ദേവിക്ക് തോന്നി... പൂര്‍വാധികം ശക്തിയോടെ വെളിച്ചപ്പാട് വെളിച്ചപ്പെട്ടു തുടങ്ങി. തുള്ളലിന് ശക്തി കൂടി വന്നു. ദേവിക്ക് ഭയമായി. ഇയാള്‍ തന്നെ താഴെ ഇടുമോ എന്ന് പോലും തോന്നി. ഭയം നിറഞ്ഞ കണ്ണുകളോടെ തന്റെ പ്രജകളില്‍ ആരെങ്കിലും തന്നെ രക്ഷിക്കും എന്ന പ്രതീക്ഷയോടെ ദേവിയുടെ കണ്ണുകള്‍ ചുറ്റുപാടും പരതി. പക്ഷെ ആരും ആ നോട്ടം കണ്ടില്ലാ... ചിലര്‍ beverages എന്ന ഒരു ബോര്‍ഡ് നോക്കുന്ന തിരക്കില്‍ ആയിരുന്നു... മറ്റു ചിലര്‍ തീപെട്ടി കൂട് വച്ച് അളവ് എടുക്കുന്നു... ആനയുടെ കാലിന്റെ അടിയില്‍ കൂടി അപ്പുറത്ത് ചാടി തങ്ങളുടെ ധീരത തെളിയിക്കുന്നു... സ്ത്രീകളുടെ ഇടയില്‍ കൂടി വെരുകിനെ പോലെ തിരിഞ്ഞു കളിക്കുകയാണ് മറ്റു ചിലര്‍... കുപ്പികള്‍ പൊതിയുന്നത് ഉത്സവത്തിന്റെ നോടീസില്‍ ആണെന്നുള്ള സത്യം ദേവി ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു... മറ്റു ചിലര്‍ അവിടെ ചൂത് കളിക്കുകയാണ്.. ഉത്സവ ഡ്യൂട്ടിക്ക് വന്നു പോലീസ്കാര്‍ക്ക് തോര്‍ത്തില്‍ പൊതിഞ്ഞാണ് മദ്യം കൊടുക്കുന്നത്. അതാ അവിടെ ഒരുത്തന്‍ വാളു വയ്ക്കുന്നു... വെട്ടിയിട്ട വാഴ പോലെ അവന്‍ താഴേക്ക്‌ വീണു. കണ്ണ് പൊട്ടുന്ന തെറി വിളി കേട്ട് ദേവി ആ ഭാഗത്തേക്ക്‌ നോക്കി. ഭാഗ്യം തന്നെ അല്ല.. ഏതോ രണ്ടു കരക്കാര്‍ തങ്ങളില്‍ തല്ലു നടക്കുകയാണ്. ദേവിയെ അവരുടെ കരയില്‍ കൂടുതല്‍ നേരം നിര്‍ത്തിയില്ല പോലും. തല്ലു കൊണ്ടവനോ അതോ കൊടുത്തവനോ... ഉടുമുണ്ടില്ലാതെ ഓടുന്നു...

"ഭക്ത ജനങ്ങളെ" ഇടിത്തീ പോലെ ആണ് ആ ശബ്ദം ദേവിയുടെ ചെവിയില്‍ വന്നു വീണത്‌... മൈക്ക് പിടിച്ചു നില്‍ക്കുന്ന ഭാരവഹിയുടെ കണ്ണുകള്‍ ചുവന്നു ഇരിക്കുന്നു. കാലുകള്‍ നിലത്തു ഉറക്കുന്നുണ്ടോ?? "ഈശ്വരാ" ദേവി അറിയാതെ നിലവിളിച്ചു പോയി. ഇതും ഭക്തിയോ?? അവിടെ നിന്നും രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നി ദേവിക്ക്. വെളിച്ചപ്പാടിന്റെ തോളില്‍ നിന്നും ദേവി മെല്ലെ അയാള്‍ അറിയാതെ ഊര്‍നിറങ്ങി.. വെളിച്ചപ്പാട് അപോഴും തുള്ളലിന്റെ ആവേശത്തില്‍ ആയിരുന്നു. പിന്നില്‍ ഒരു ആരവം കേട്ട് ദേവി തിരിഞ്ഞു നോക്കി.... യുദ്ധം ചെയ്യാന്‍ വരുന്ന പോലെ ഒരു കൂട്ടം ആളുകള്‍ ആയുധങ്ങളുമായി ആക്രോശത്തോടെ ഓടി അടുക്കുന്നു... പിന്നീട് തിരിഞ്ഞു നോക്കിയില്ല... ദേവി കാലു നീട്ടി വലിച്ചു ഓടി... കുറെ ദൂരം കഴിഞ്ഞപ്പോള്‍ ആരോ തൊട്ടടുത്തു എത്തിയത് ദേവിക്ക് മനസിലായി.. ഭയം നിറഞ്ഞ കണ്ണുകളോടെ തരിഞ്ഞു നോക്കി... ആശ്വാസം... അത് അടുത്ത ക്ഷേത്രത്തിലെ ദേവന്‍ ആയിരുന്നു... അവിടെയും ഇന്നായിരുന്നു ഉത്സവം... പിന്നീട് അവര്‍ ഒന്നിച്ചായി ഓട്ടം !!!!

No comments:

Post a Comment