അജ്ഞാത ശവം !!!

വഴിയരികില്‍ ഒരു അജ്ഞാത ശവം !!!

കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട്‌ ഓടിയില്ല... അവനവന്റെ ജോലി നോക്കി പോയി. നാടുവാഴിയുടെ കല്പന ഉണ്ട്, വഴിയില്‍ വായിനോക്കി നിന്നാല്‍ പിഴയുണ്ടാകും എന്ന്. അത് പേടിച്ചിട്ടു ശവത്തിനെ അതിന്റെ പാട്ടിനു വിട്ട്‌ ആളുകള്‍ നീങ്ങി. ചിലര്‍ തങ്ങളുടെ ശകടത്തിന്റെ വേഗത കുറച്ചു നോക്കാന്‍ ധൈര്യം കാണിച്ചു. എന്തായാലും അധികം താമസിയാതെ തന്നെ കുട്ടിപട്ടാളം എത്തി. പട്ടാളകാര്‍ക്ക് പോലും പുച്ഛം തോന്നി. എല്ലുന്തി കവിളൊട്ടി കോലം കേട്ട ഒരു ശവം. ഇതിനെ കാണാന്‍ ആണോ നമ്മള്‍ വേഷം കെട്ടി ഇവിടെ വരെ വന്നത് എന്ന ഒരു ഭാവമാണ് അവര്‍ക്ക്. വാസന സോപ്പോ സുഗന്ധ ദ്രവ്യങ്ങലോ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത എവനോ ആണ് എന്ന് അവര്‍ക്ക് മനസിലായി. അത്രക്കുണ്ടായിരുന്നു ശവത്തിന്റെ വിയര്‍പ്പു നാറ്റം. ഇത്ര വിയര്‍പ്പു നാറ്റം ഉള്ള ഒരുവന്‍ നമ്മുടെ നാട്ടുകാരന്‍ ആവാന്‍ യാതൊരു മാര്‍ഗവും ഇല്ല, കാരണം നമ്മുടെ ശരീരം ഒരിക്കലും വിയര്‍ക്കാരില്ലല്ലോ. ഇത് മറുനാട്ടില്‍ നിന്നു ഇവിടേയ്ക്ക് നീന്തി കയറി വന്നവന്‍ ആകും. നമ്മുടെ നാട്ടില്‍ വന്നു കിടന്നിട്ടു നമുക്ക് മാനക്കേടുണ്ടാക്കുന്ന ഇത് പോലെ ഉള്ളവരെ ഇവിടെ നിന്നും പൂര്‍ണമായി തുടച്ചു നീക്കുന്നതിന് വേണ്ടിയുള്ള നിയമവശങ്ങളുടെ ആവശ്യകതയെ കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചു. എന്തായാലും ഇതിനെ അധികം നേരം വച്ചു കൊണ്ടിരിക്കാന്‍ ആവില്ല. അവന്റെ നാട്ടിലേക്ക് ദൂതനെ അയച്ചു, " വിയര്‍പോഴുക്കി നിങ്ങളെ പോറ്റാന്‍ ആയി ഇങ്ങോട്ട് നീന്തികയറിയ ഇവന്റെ പട്ടിണി കിടന്ന കോലം കെട്ട ശരീരം നമ്മള്‍ ഇവിടെ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്നത് വന്നു എടുത്തു കൊണ്ട് പോകണം " എന്ന ഒരു കുറിപ്പോടു കൂടി !!!


"എനിക്കിനി ആരുണ്ട്‌ " ???????? എന്ന അലമുറയിട്ടു കരയുന്നതിന്റെ തിരക്ക് ഒഴിയാഞ്ഞത് കൊണ്ടാവണം പാവം ബന്ധുകള്‍ക്ക് അവന്‍ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ പോയത്. അത് ഒരു കണക്കിന് നന്നായി എന്ന് കരുതി ദൂതനും ആശ്വസിച്ചു. വിശന്നു തളര്‍ന്നപ്പോള്‍ മണലില്‍ വിയര്‍പ്പും കുറച്ചു രക്തവും ചേര്‍ത്ത് കുഴച്ചു തിന്നാന്‍ ശ്രമിച്ചു മരിച്ചതാണ് എന്ന് ബന്ധുക്കളെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും എന്ന ഒരു വലിയ സംശയത്തിനു അറുതി വന്നല്ലോ. അലമുറയുടെയും അന്വേഷങ്ങളുടെയും ഇടയില്‍ കൂടി ദൂതന്‍ അവരോടു ശവത്തെ ഇങ്ങോട്ടേക്കു കൊണ്ട് വരാന്‍ ആവശ്യമായ നടപടികളെ കുറിച്ച് പറഞ്ഞു. അയാള്‍ ആ നാടുകാരന്‍ ആണെന്നും കുടുംബക്കാരന്‍ ആണെന്നും തെളിയിക്കുന്ന രേഖകളും മറ്റും കൊണ്ട് വരാന്‍ ദൂതന്‍ പറഞ്ഞു. പക്ഷെ അയാള്‍ അവിടെ എന്നല്ല ആ ഭൂമിയില്‍ തന്നെ ജീവിച്ചിരുന്ന ഒരാള്‍ ആണെന്ന് തെളിയിക്കുന്ന ഒന്നും തന്നെ അവിടെ നിന്നും തരപ്പെട്ടില്ല. നാട്ടിലെ പുതിയ നിയമപ്രകാരം ആ നാട്ടില്‍ ജീവിച്ചു മരിക്കുന്നവര്‍ അല്ലാതെ വേറെ ആരെയും കുറിച്ച് യാതൊരു രേഖകളും സൂക്ഷികേണ്ട കാര്യമില്ല പോലും. എങ്കിലും വീട്ടിലെ പട്ടിക്കും ആടിനും മറ്റും കണക്കും കാര്യങ്ങളും അവിടെ സൂക്ഷിച്ചിരുന്നു. തെക്ക് ഭാഗത്തായി നിന്നിരുന്ന മാവിനെ നോക്കി "ഒരു കണക്കിന് കൊണ്ട് വരാത്തത് ലാഭമായി " എന്ന് പറഞ്ഞ ചില ബന്ധു മിത്രാധികളുടെ മുഖത്ത് നോക്കി നേരിയ ഒരു പുഞ്ചിരി പായിച്ചു കൊണ്ട് നമ്മുടെ ദൂതന്‍ തിരിച്ചു മടങ്ങി.


നമ്മുടെ സ്വന്തം അല്ലാത്ത ഈ ശവത്തെ നാട്ടില്‍ ഇനിയും സൂക്ഷിക്കെണ്ടാതില്ല എന്ന് നാടുവാഴിയുടെ ഉത്തരവ് വന്നു. രണ്ടു നാടുകളെയും ബന്ധിപ്പിക്കുന്ന ഒരു കായല്‍ ഉണ്ട്. അത് കടന്നാണ് പലരും ഈ നാട്ടിലേക്ക് വന്നു കയറുക. ശവം ആ കായലില്‍ ഒഴുക്കാന്‍ ഒടുവില്‍ തീരുമാനം ആയി. ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു മരിച്ചവനാണ് എങ്കിലും അവന്റെ ശരീരം ഒരുപാട് മത്സ്യങ്ങള്‍ക് ആഹരമായാലോ എന്ന തോന്നല്‍ ആയിരുന്നു അതിനു പിന്നില്‍ . ശവം ആയതിനു ശേഷം ആണെങ്കിലും വയറു നിറയെ കുടിക്കാന്‍ വെള്ളം കിട്ടിയതിന്റെ സന്തോഷത്തില്‍ അവന്റെ മുഖം തെളിഞ്ഞിരുന്നു.... അങ്ങനെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ വീര്‍ത്ത വയറുമായി ആ ശവം മെല്ലെ മെല്ലെ ദൂരേക്ക് എവിടെയെക്കോ ഒഴുകി പോയി..

കണ്ടസാമി !!

സന്യാസി, മഹര്‍ഷി, മുനി .... അനവധി പര്യായങ്ങള്‍ പണ്ട് പഠിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ജീവനുള്ള ഒരു സ്വാമിയെ നേരിട്ട് കാണാന്‍ പോകുന്നത് ഇത് ആദ്യമായി ആണ്. ഒരു നീണ്ട ക്യൂവിന്റെ ഇങ്ങേ തലക്കല്‍ ഭക്തി പുരസ്സരം തൊഴുതു നില്കൂന്ന ഒരു ഒരു ഭക്ത ശിരോമണിയുടെ രൂപം നിങ്ങളുടെ മനസ്സിലേക്ക് കടന്നു വരാന്‍ പാടില്ല. കാരണം ഇദ്ദേഹം അത്തരം ഒരു കപട സ്വാമി അല്ല. വന്നു കയറുന്നവന്‍ പണ്ഡിതന്‍ ആയാലും പാമരന്‍ ആയാലും അവന്റെ ഭൂതം ഭാവി വര്‍ത്തമാനം തുടങ്ങി സര്‍വ വിക്രിയകളടെയും ഭാണ്ഡം അഴിച്ചു അവന്റെ മുന്നില്‍ തന്നെ തുറന്നു വച്ചു കൊടുക്കുന്ന ഭീകരന്‍ . അവിടെ ചെല്ലുന്ന ആരും അദ്ധേഹത്തിന്റെ വായില്‍ നിന്നും "എന്താ കാര്യം ? " എന്നൊരു ചോദ്യം കേട്ടിട്ടില്ല. നമ്മുടെ മുഖത്ത് നിന്നും ജീവിതം മുഴുവന്‍ വായിച്ചെടുക്കുവാന്‍ അദ്ദേഹത്തിന് കഴിയുമത്രേ. സത്യത്തില്‍ സന്യാസിമാരുടെ കഥകളൊക്കെ ശരി ആണോ എന്ന് പലപ്പോഴും ഞാന്‍ ചിന്ധിച്ചിരുന്നു. ക്രെഡിറ്റ്‌ കാര്‍ഡ്‌കള്‍ക് വേണ്ടി ഞാന്‍ ലക്‌ഷ്യം വച്ചപ്പോള്‍ തന്നെ "മാ നിഷാദ" എന്ന് പറയാന്‍ ആരും വന്നിരുന്നില്ല. ചിരിച്ചു കൊണ്ട് കഴുത്തറുക്കാന്‍ ലോണിന്റെയും കാര്‍ഡിന്റെയും പിന്നാലെ അവര്‍ വരും എന്നറിഞ്ഞു "നിന്റെ പാപത്തിന്റെ ഫലം കൂടെ ആരെങ്കിലും അനുഭവിക്കുമോ" എന്ന് ചോദിച്ചും ആരും വന്നില്ല. അത് കൊണ്ടാകും എനിക്ക് ഒരു സന്യാസി ആവാന്‍ കഴിയാതിരുന്നത്. കൊന്ന പാപം ആയിരുന്നു എങ്കില്‍ തിന്നെങ്കിലും തീര്‍ക്കാം ആയിരുന്നു. പക്ഷെ ഇതിപ്പോള്‍ തീരെ interest ഇല്ലെങ്കിലും interest അടച്ചു തന്നെ മുടിയണം .


സത്യത്തില്‍ ഇത്തവണ ലീവിന് വന്നത് മകള്‍ടെ എഞ്ചിനീയറിംഗ് അഡ്മിഷന്‍ ശരി ആക്കുവാന്‍ വേണ്ടി ആണ്. പഠിത്തത്തില്‍ അത്ര നല്ല മിടുക്കി ആയതു കൊണ്ട് സ്വശ്രയമോ അതോ സര്‍കാരോ എന്ന് തിട്ടം അല്ല. ഒരു തരം കയ്യാലയെയും തേങ്ങയും ഓര്‍മിപ്പിക്കുന്ന അവസ്ഥ. ഭാര്യ ആണെങ്കില്‍ എപ്പോഴത്തെയും പോലെ നേര്ച്ചകളുടെയും വഴിപടുകളുടെയും നീണ്ട നിര തന്നെ സമര്‍പ്പിച്ചു. കൂട്ടത്തില്‍ അവള്‍ ആണ് എന്നോട് പറഞ്ഞത് "നിങ്ങള്‍ടെ പഴയ സുഹൃത്ത്‌ ശ്രീകണ്ടന്‍ സര്‍ ഇപ്പോള്‍ ശ്രീകണ്ടന്‍ സ്വാമി ആണല്ലോ... ഒന്ന് പോയി കണ്ടിട്ട് വാന്നു കൂടെ ??? " എന്ന്. ശ്രീകണ്ടാനുമായി ഉണ്ടായിരുന്ന സുഹൃത്ത് ബന്ധത്തിന്റെ ആഴം അവള്‍ക് അറിയാതിരുന്നത്‌ കൊണ്ട് കൂടുതലായി ഒന്നും കേള്‍കേണ്ടി വന്നില്ല. പക്ഷെ 6 വര്‍ഷത്തിനു ശേഷം ആണ് ഞാന്‍ അവനെ കാണാന്‍ പോകുന്നത്. മുന്‍പ് കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ ബോധോതയതിലൂടെ അവന്‍ മറന്നു കാണുമോ എന്ന സംശയത്തോടെ ആണ് ആയിരങ്ങളുടെ ആരാധ്യനായ ശ്രീകണ്ടന്‍ സ്വാമി യുടെ ആശ്രമത്തിലേക്കു കാലെടുത്തു കുത്തിയത്. കൂടെ എന്റെ പുതിയ കള്ളത്തരങ്ങള്‍ മുഖത്ത് നോക്കി പറയാന്‍ സ്വാമിക്ക് കഴിഞ്ഞാല്‍ എന്ത് ചെയ്യും എന്ന പരിഭ്രാന്തിയും. എന്തായാലും ആശ്രമത്തില്‍ കൂടി നിന്നവരുടെ സംഭാഷണ ശകലങ്ങളില്‍ നിന്നും ഒരു കാര്യം എനിക്ക് ഉറപ്പായി. എന്റെ കള്ളത്തരങ്ങള്‍ പൊളിയാന്‍ സമയം ആയി. കൂട്ടത്തില്‍ മോള്‍ടെ അഡ്മിഷന്‍ടെ കാര്യവും അറിയാന്‍ കഴിയും.



ടോകെന്‍ എടുത്തു സ്വാമി യെ ദര്‍ശിക്കാന്‍ കൂട്ടത്തില്‍ ഒരു ഭക്തനായി ഞാനും ഇരുന്നു. അപ്പോഴാണ്‌ സ്വാമിയുടെ വരവ്. 6 വര്‍ഷങ്ങള്‍ക് സുഹൃത്തിനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷം ആയിരുന്നില്ല എന്റെ മനസ്സില്‍ അപ്പോള്‍ തോന്നിയത്. ഒരു ഉള്‍ക്കിടിലം. താടിയും ജടയും ചുവന്ന കണ്ണുകളും... പണ്ടെങ്ങോ പഠിച്ച ക്രോധ ഹരിപഞ്ചാനന്‍ എന്റെ മുന്നില്‍ അവതരിച്ചത് പോലെ. അറിയാതെ ഞാന്‍ എണീറ്റ്‌ തൊഴുതു പോയി. എല്ലാവരെയും തന്റെ ചുവന്ന കണ്ണുകളാല്‍ തുറിച്ചു നോക്കി കൊണ്ട് അദ്ദേഹം എന്നെയും കടന്നു പോയി. പൊടുന്നനെ രണ്ടു ചുവടു പിന്നെലേക്ക് വച്ചു എന്നെ അടിമുടി ഒന്ന് നോക്കി.


"മണികണ്ടന്‍ !!!! അല്ലേ ??????? " ഏതോ ഗുഹയില്‍ നിന്നു വരുന്ന പോലുള്ള ശബ്ദം."അതേ" ഞാന്‍ അറിയാതെ പറഞ്ഞു പോയി."മകളുടെ അഡ്മിഷന്‍ നെ കുറിച്ച് അറിയണം ????????? " മുഖത്ത് നോക്കി വല്ലാത്ത ഒരു മൂളല്‍. എന്നിട്ട് അദ്ദേഹം ഉള്ളിലേക്ക് പോയി. തളര്‍ന്ന ശരീരത്തോടെ ഞാന്‍ കസേരയിലേക്ക് ഇരുന്നു പോയി. "സ്വാമി പറഞ്ഞത് ശരിയാണോ ?? " അടുത്ത ഇരുന്ന ഒന്ന് രണ്ടു പേര്‍ ചോദിച്ചു. എന്ത് പറയണം എന്നറിയാതെ അന്ധാളിച്ചു ഇരിക്കുക ആയിരുന്നു ഞാന്‍ . മറ്റുള്ളവര്‍ക് അതൊരു പുതുമ ആയിട്ട് തോന്നുന്നില്ല എന്ന് അവരുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരിയില്‍ നിന്നും മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. ഓരോരുത്തര്‍ ആയി സ്വാമി യെ പോയി കണ്ടു തിരികെ വന്നു. വിഷാധത്തില്‍... ആശ്വാസത്തില്‍... സന്തോഷത്തില്‍... പലരും തിരികെ മടങ്ങി. ഒടുവില്‍ എന്റെ അവസരം എത്തി. വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ സ്വാമിയുടെ റൂമിലേക്ക്‌ കയറി.


എവിടെ നിന്നെന്നു അറിയാതെ ഒഴുകി നടക്കുന്ന "ഓം" കാരം.... നിറഞ്ഞു നില്‍കുന്ന ചന്ദന തിരിയുടെ സുഗന്ധം... വെള്ള വസ്ത്രധാരിയായി പീഠംത്തില്‍ ഇരിക്കുന്ന സ്വാമി. . അതിശയത്തോടെ സ്വാമിയേ നോക്കി....


"ആദ്യം തീര്‍ഥം എടുത്തു കുടിക്കുക..." മുന്നില്‍ ഒരു കാലത്തിന്റെ നടുക്കായി ഒരു പത്രത്തില്‍ നിറച്ചു വച്ചിരിക്കുന്ന തീര്‍ഥം. ഞാന്‍ അതില്‍ നോക്കി നിര്‍നിമേഷനായി ഇരുന്നു. എന്ത് ചെയ്യണം എന്നോ പറയണം എന്നോ അറിയില്ല. മനസ്സില്‍ ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങള്‍ മിന്നി മറഞ്ഞു.


ഡാ !!!!!!!!!!!!! നിന്റെ ബ്രാന്‍ഡ്‌ തന്നെയാ... chivas regal !!!! പൊട്ടിച്ചിരിച്ചു കൊണ്ട് സ്വാമി പറഞ്ഞു.


ഞെട്ടി തെറിച്ച ഞാന്‍ ഒറ്റ വലിക്കു എല്ലാം അകത്താക്കി. വെള്ളം പോലും ചേര്‍ക്കാതെ അകത്താക്കിയ പെഗ് എന്റെ മനസ്സിലെ സര്‍വ സംശയങ്ങളെയും ആധികളെയും തുടച്ചു മാറ്റികൊണ്ട് എന്റെ ഉള്ളില്‍ കൂടി കത്തി പടരുന്നത്‌ അറിഞ്ഞിട്ടവും ശ്രീകണ്ടന്‍ നിറഞ്ഞ സന്തോഷത്തോടെ കെട്ടി പുണര്‍ന്നത്‌.....

ലാപ്ടോപ്

ഇതെന്റെ കഥയാണ്‌... സോണി എന്ന കുടുംബത്തില്‍ ജനിച്ചു ഒരുപാട് മേന്മകളും പ്രത്യേകതകളും അവകാശപെടാന്‍ പറ്റുന്ന ഒരു new generation laptop . എന്റെ നെഞ്ചില്‍ എഴുതി ഒട്ടിച്ച വില വിവര പട്ടികയും ആയി ഞാന്‍ ആ ശീതീകരിച്ച മുറിയില്‍ കാത്തു ഇരുന്നു തുന്ടങ്ങി . വരുന്നവര്‍ വളരെ പ്രതീക്ഷയോടെ എന്നെ നോക്കുന്നു.... എന്റെ ചുവന്നു തുടുത്ത ശരീരത്തില്‍ തലോടുന്നു.... എന്നിലെ ക്യാമറ കണ്ണുകളില്‍ കൂടി സ്വന്തം സൌന്ദര്യം ആസ്വദിക്കുന്നു...ചിത്രങ്ങള്‍ എടുക്കുന്നു...ഒടുവില്‍ എന്റെ ശരീരത്തിന് വില വളരെ കൂടുതല്‍ എന്ന് കുറ്റപെടുത്തി നടന്നകലുന്നു. ഒരു യജമാനനെ കാത്തു ഞാന്‍ ഒരുപാട് നാള്‍ ഒന്നും കാത്തു ഇരിക്കേണ്ടി വന്നില്ല. കറുത്ത കണ്ണട വച്ച ഒരു കുടവയറന്‍ എന്റെ വിലക്ക് പുറമേ tips കൂടെ കൊടുത്തു എന്നെ സ്വന്തമാക്കി. അയാളുടെ വലിയ കാറില്‍ ഞെളിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ ആലോചിക്കുകയായിരുന്നു.. എന്നെ എന്തിനായിരിക്കും ഇയാള്‍ സ്വന്തമാകിയത്..??? സ്വല്പം ഗര്‍വോട് കൂടി എന്റെ കവിളില്‍ തഴുകി കൊണ്ട് " ഇത് മതി " എന്ന് പറഞ്ഞത് എന്തിനാവും?? എന്റെ ബുദ്ധിയില്‍ അതിനുള്ള ഉത്തരം തെളിഞ്ഞതെ ഇല്ലായിരുന്നു. എപോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു...



എന്റെ കവിളില്‍ വീണ നനുത്ത ചുംബനങ്ങള്‍ ആണ് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. അതി സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നെ അവളുടെ നെഞ്ചോട്‌ ചേര്‍ത്ത് എന്റെ കവിളില്‍ അമര്‍ത്തി ചുംബിക്കുന്നു. ഒരിറ്റു നേരത്തേക്ക് എന്റെ ശ്വാസം നിലച്ചു പോയി. അവളുടെ ചുവന്നു തുടുത്ത അധരങ്ങള്‍ ഓരോ തവണ പതിയുംബോഴും അവളെ പുണര്‍ന്നു നില്‍ക്കാന്‍ എന്റെ മനം കൊതിച്ചു. അവളുടെ പിറന്നാള്‍ സമ്മാനം ആയി കുടവയറുള്ള അവളുടെ അച്ഛന്‍ എന്നെ അവള്‍ക് സമ്മാനിച്ചതാണ്‌ എന്ന് അവളുടെ ആഹ്ലാദം തുളുമ്പി നിന്നിരുന്ന വാക്കുകളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. പിന്നീടുള്ള ദിനങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരം ആയിട്ടുല്ലതായിരുന്നു. കോളേജില്‍ നിന്നു അവള്‍ തിരിച്ചു വരുന്നത് കാത്തു ഞാന്‍ ഇരുപ്പായി. വന്നു കഴിഞ്ഞാല്‍ എനിക്ക് അവളുടെ ചുംബനങ്ങള്‍ ലഭിക്കും... അവളുടെ കരവലയത്തില്‍ ഒതുങ്ങി ഇരിക്കാം.. ചുവന്നു തുടുത്ത അവളുടെ അധരങ്ങളുടെ സൌന്ദര്യം ആസ്വദിക്കാം... അവളുടെ മടിയില്‍ ഇരുന്നു അവളുടെ മേനിയില്‍ ചൂട് പകരാം... ഒടുവില്‍ അവളുടെ നെഞ്ചോട്‌ ചേര്‍ന്ന് അവളുടെ മുടിയില്‍ തലോടി ശയിക്കാം....



പക്ഷെ സന്തോഷത്തിന്റെ ആ ദിനങ്ങള്‍ക്ക്‌ അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ആ സത്യം മനസ്സിലാക്കി. അവള്‍ എന്നിലൂടെ കാണുന്നത് എന്റെ ഹൃദയം അല്ലായിരുന്നു പകരം കട്ടി മീശയും മുഖത്ത് കുറ്റി രോമങ്ങളും ഉള്ള മറ്റൊരു ചെറുപ്പക്കാരനെ ആയിരുന്നു എന്ന്. അവരുടെ പ്രണയ സല്ലാപങ്ങല്‍കു എന്നെ അവര്‍ ഉപയോഗിക്കുകയാണ് എന്ന സത്യം. എന്റെ ഹൃദയം നുറുങ്ങുന്ന വേദനയിലും സന്തോഷവും പരിഭവങ്ങളും തമാശകളും പൊട്ടിച്ചിരികളും പരസ്പരം പങ്കു വയ്ച്ചു അവരുടെ പ്രണയം പടര്‍ന്നു പന്തലിക്കുക ആയിരുന്നു. അത്യധികം പ്രതിരോധ ശേഷി ഉള്ളതും ശക്തവും ആയിരുന്ന ശരീരം ഉണ്ടായിരുന്നതിനാല്‍ ഒന്ന് രോഗ ബാധിതന്‍ ആവാന്‍ ഉള്ള എന്റെ ആഗ്രഹം പോലും വൃഥാവില്‍ ആയി. മെല്ലെ മെല്ലെ അവരുടെ പ്രണയ ലീലകളില്‍ അശ്ലീല ചുവ തെളിഞ്ഞു വരുന്നത്തത് ഞാന്‍ കണ്ടു തുടങ്ങി. അവന്റെ നോട്ടവും വാക്കുകളും അവളുടെ കണ്ണില്‍ നില നിന്നിരുന്ന നാണത്തെ മാറ്റി അവിടെ മറ്റൊരു വികാരം നിറച്ചു തുടങ്ങി. അവരുടെ പ്രണയം വഴിവിട്ടു സഞ്ചരിച്ചു തുടങ്ങിയത് അറിഞ്ഞിട്ടും ഒന്നും ചെയാന്‍ ആകാതെ അതിനു കൂടു നില്‍കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ...



അച്ഛനും അമ്മയും സഹോദരിയും ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ആ ഞായറാഴ്ച ദിവസം അവനെ ഞാന്‍ നേരില്‍ കണ്ടു. അത്രയും നാള്‍ നമ്മുടെ രണ്ടു പേരുടെയും മാത്രം ആയിരുന്ന ആ കിടപ്പ് മുറിയില്‍ തികച്ചും അന്യനായ അവന്‍ . പക്ഷെ ചായ ഇടുവാനായി അവള്‍ പോയ നേരം നോക്കി അവന്‍ എന്നില്‍ എന്തൊക്കെയാണ് ചെയ്തത്?? എനിക്ക് ഒന്നും മനസ്സിലായിലാ. എന്റെ ക്യാമറ കണ്ണുകള്‍ തുറക്കുമ്പോള്‍ തെളിയുന്ന നീല വെളിച്ചം അവന്‍ എന്തൊക്കെയോ ചെയ്തു തടസ്സപെടുതിയത് എന്തിനാണ് എന്നും എനിക്ക് മനസിലായില്ല. പക്ഷെ പിന്നീടുള്ള അവന്റെ പ്രവര്‍ത്തികള്‍ എന്റെ ഹൃദയംമിടിപ്പ് കൂട്ടാന്‍ തുടങ്ങി. മറ്റുള്ളവര്‍ക് മനസ്സിലാവാത്ത രീതിയില്‍ എന്നെ പ്രവര്‍ത്തിപ്പിക്കാനും എന്റെ ക്യാമറ കണ്ണുകളില്‍ കൂടി എല്ലാം പകര്‍ത്തി എടുക്കാനും ഉള്ള അവന്റെ ശ്രമത്തെ എതിര്‍ക്കാന്‍ കഴിയാതെ നിസ്സഹായനായി ഞാന്‍ നോക്കി ഇരുന്നു. അതിനു ശേഷം ആ മുറിയില്‍ നടന്നതിനൊക്കെ ഒരു മൂക സാക്ഷിയാകാന്‍ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ. അവരുടെ നിശ്വസങ്ങള്‍കും കിതപ്പിനും ഒടുവില്‍ വിയര്‍പ്പില്‍ കുതിര്‍ന അവളുടെ ശരീരത്തെ ചുറ്റിപിടിച്ചു അവന്‍ അവുടെ നെറ്റിയില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു. " നീ എന്റെ ജീവനാണ് "


കുളിമുറിയില്‍ ഷവറില്‍ നിന്നു വീഴുന്ന തണുത്ത വെള്ളത്തിന്‌ കീഴില്‍ മനവും ശരീരവും ഒരു പോലെ കുളിര്‍ത്തു നില്‍കുന്ന അവള്‍ അറിഞ്ഞിരുന്നുവോ എന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് തലച്ചോറില്‍ കുത്തി നിറക്കപെട്ട ആ ഞായറാഴ്ചയിലെ ഓര്‍മ്മകള്‍ മറ്റൊരു ചെപ്പിലേക്ക് മാറ്റപെടുന്നതും ശേഷം എന്റെ ഓര്‍മകളില്‍ നിന്നും എന്നെന്നേക്കുമായി തേച്ചു മായ്ക്കപെടുന്നതും... !!!