വിപ്ലവം

ജനിച്ചപ്പോള്‍ മുതല്‍കേ കണ്ടു വളര്‍ന്നത്‌ മാര്‍ക്സ് , ലെനിന്‍ , സ്റാലിന്‍ എന്നിവരുടെ ചിത്രങ്ങള്‍ ആണ്. ത്രിമൂര്‍ത്തികളെ കുറിച്ച് അമ്മൂമ്മ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ഇവരുടെ മുഖം ആയിരുന്നു ഓര്‍മ വരുന്നത്. അമ്മാവന്മാര്‍ എന്നെ ചെന്കൊടിയില്‍ പൊതിഞ്ഞു വിപ്ലവത്തിന്റെ തീച്ചൂളയില്‍ ഉരുക്കി എടുത്തു വളര്‍ത്തി. മുദ്രാ വാക്യങ്ങളിലും മനുഷ്യ ചങ്ങലകളിലും ഇടചേര്‍ന് കടന്നു പോയി എന്റെ ബാല്യം. കോളേജ് ഇല്‍ ചേര്‍ന്ന് പടിപ്പു തുടര്‍ന്നപ്പോള്‍ വിപ്ലവ വീര്യം എന്നില്‍ കത്തി പടരുക ആയിരുന്നു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനം എന്ന വിഡ്ഢി സ്വര്‍ഗത്തില്‍ എന്റെ മുദ്രാവാക്യങ്ങള്‍ നിറയുന്നതിനിടയില്‍ തറവാട്ടില്‍ ത്രിമൂര്തികല്ക് സ്ഥാനഭ്രംശം നടന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. കുടുംബ ജീവിതം മനുഷ്യരില്‍ ( പ്രത്യേകിച്ച് അമ്മാവന്മാരായ വിപ്ലവകാരികളില്‍ ) മൃദുല വികാരം കുത്തി നിറക്കുന്നത് എങ്ങനെ എന്നും ആ സ്ഥാനഭ്രംശം എന്നെ പഠിപ്പിച്ചു. മരുമക്കത്തായം അവസാനിച്ചിരുന്നു എങ്കില്‍ കൂടിയും ത്രിമൂര്‍ത്തികളെ അവകാശമായി തന്നെ ഞാന്‍ എന്റെ മുറിയില്‍ പ്രതിഷ്ടിച്ചു ആരാധന തുടര്‍ന്നു. ത്രിമൂര്‍ത്തികളെ അവഗണിച്ചത് കൊണ്ടാണോ ആവോ അതിനു ശേഷം തറവാട്ടില്‍ പ്രശ്നങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു.... കൂടെ പരിഹാരികളുടെയും പരികര്‍മികളുടെയും. ഒരു വര്‍ഷത്തിനുള്ളില്‍ തുടരെ നാലു മരണങ്ങള്‍ തറവാടിന്റെ നടുവ് ഒടിക്കാന്‍ മതിയായ കാരണങ്ങള്‍ ആയി മാറുകയായിരുന്നു. മൂത്ത അമ്മാവനും ഇളയ അമ്മായിയും പുതിയതായി തറവാട്ടില്‍ ജനിച്ച കുട്ടിയും അമ്മയുടെ സഹോദരി ഭര്‍ത്താവും അതില്‍ ഉള്പെട്ടിരുന്നു. പരികര്‍മികളും ജ്യോതിഷികളും വിധിക്ക് മേലെ നക്ഷത്രങ്ങള്‍ എന്ന് എണ്ണം പറഞ്ഞു കളം വരച്ചു കാരണങ്ങള്‍ നിരത്തി. ആശയപരമായി ഒരിക്കലും ഒത്തു ചേരുന്നില്ല എങ്കില്‍ കൂടിയും നക്ഷത്രങ്ങള്‍ക് ജീവിതത്തിനു മേല്‍ ഇത്ര മാത്രം സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്നെങ്കില്‍ വിധിയില്‍ എന്ത് വിശ്വാസ്യത എന്ന എന്റെ സംശയം പരികര്മിയുടെ നെറ്റിയില്‍ ചുളിവുകള്‍ ഉണ്ടാക്കി എന്നതില്‍ കവിഞ്ഞു മറ്റൊന്നിനും ഹേതു ആയില്ല. വിപ്ലവ വീര്യം ചരടില്‍ കൊരുത്തു അരയില്‍ ബന്ധിപ്പിക്കുന്നതിനു ഇടയില്‍ " ബോധം " ഇല്ലാത്ത നിനക്കെന്തു കാര്യം എന്ന മട്ടില്‍ ഒരു ചോദ്യം കുഞ്ഞമ്മാവന്റെ കണ്ണുകളില്‍ ഞാന്‍ വായിച്ചു . കളം വരച്ചുള്ള കളിയുടെയും വഴിയരികില്‍ കാശു വച്ചു കവടി എറിഞ്ഞു കളിക്കുന്നതിനെ ഓര്‍മിപ്പിക്കുന്ന ചില ജാല വിദ്യകളുടെയും പരിസമാപ്തി ഏതെങ്കിലും കോഴിയുടെ കഴുത്തു അറുക്കുന്ന കത്തിയില്‍ എത്തി നില്‍ക്കുമോ എന്ന് അറിയാന്‍ ഉള്ള കൌതുകം അവിടെ നിന്നു ഇറങ്ങി ഓടുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു . പൂജയുടെയും മണിയടി ശബ്ദത്തിന്റെയും ഒടുവില്‍ പരികര്‍മികളും വാസ്തു വിദ്വാന്മാരും ചേര്‍ന്ന് കണ്ടു പിടിച്ച കാരണം പിന്നില്‍ ഉള്ള സ്ഥലം കുറച്ചു വിറ്റപ്പോള്‍ തറവാടിനു ഉണ്ടായ സ്ഥാന മാറ്റവും ഇടയ്ക്ക് കന്നിമൂല യില്‍ കുത്തിയ കുഴിയും കിഴക്കോട്ടു മുഖം തിരിഞ്ഞ പുതിയ toilet മൊക്കെ ആയിരുന്നു. പരിഹാര ക്രിയയുടെ നീണ്ട ലിസ്റ്റ് രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന വിപ്ലവത്തിന്റെ മറ്റൊരു മുഖത്തെയും, ഭക്തിയോടു കൂടി തൊഴുതു നില്‍കുന്ന മറ്റു കുടുംബ അംഗങ്ങളെയും നോക്കി കണ്ണു മിഴിച്ചു നില്‍ക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. നക്ഷത്രങ്ങള്‍കും വിധിക്കും മേലെ കിഴക്കോട്ടു മുഖം തിരിഞ്ഞ toilet നു നാല് മനുഷ്യ ജീവനുകളെ നശിപ്പിക്കാന്‍ കഴിയും എന്നും മറ്റു മനുഷ്യരുടെ ജീവിതത്തെ സ്വാധിനിക്കാന്‍ കഴിയും എന്ന മഹത്തായ പാഠം പഠിച്ചു കൊണ്ട് ഞാന്‍ മുറിയില്‍ കയറി കതകു അടച്ചു. മുറിയില്‍ ഞാന്‍ ആദരവോടു കൂടി സൂക്ഷിച്ചിരുന്ന ത്രിമൂര്‍ത്തികള്‍ എന്നെ നോക്കി പുച്ച്ചഭാവത്തില്‍ മുഖം കൊട്ടുന്നതായി എനിക്ക് തോന്നി.... സ്വന്തം തറവാട്ടില്‍ പോലും വിപ്ലവം നടത്താന്‍ കഴിയാത്ത എന്നോടല്ല പകരം നരകള്‍ ബാധിച്ചു തുടങ്ങിയ മറ്റു ചിലരുടെ ചോര്‍ന്നു പോയ വിപ്ലവത്തോട് ആയിരുന്നു എന്ന് സ്വയം കള്ളം പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ ത്രിമൂര്‍ത്തികളെ എന്റെ പഴയ പെട്ടിയില്‍ വച്ചു പൂട്ടി. പിന്നീട് ഒരിക്കലും ആ പെട്ടി ഞാന്‍ തറവാട്ടില്‍ കണ്ടിട്ടില്ല......

കാലം

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.. ആദ്യമായി മക്കളോട് മാതാ പിതാക്കളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സീരിയസായി പറഞ്ഞത് മകന് 16 വയസ്സ് പ്രായം ഉള്ളപ്പോള്‍ ആയിരുന്നു, മകള്‍ക്ക് 13 ഉം. " നിങ്ങളെ നോക്കുക എന്നത് നമ്മുടെ responsiblity ആണ്, not a burden " . എന്നൊരു മറുപടി ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ എല്ലായ്പോഴും പോലെ അവര്‍ അപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക് അപ്പുറം ആയി ചിന്തിച്ചു. " നോക്കു പപ്പാ.... നമ്മള്‍ ഇനി എവിടെ settle ചെയതാലും തീര്‍ച്ചയായും yearly നിങ്ങളെ visit ചെയ്യാന്‍ ശ്രമിക്കും " അവരുടെ position വളരെ വ്യക്തമാക്കി തരുന്ന statement ആയിരുന്നു അത്. കുറ്റം പറയാന്‍ യാതൊരു നിര്‍വാഹവും ഇല്ല. മാറുന്ന കാലം..... തലയില്‍ കുത്തി തിരുകുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസം... അതിന്റെ അനന്തമായ സാധ്യതകള്‍ മാത്രം ആയിരുന്നു അവരുടെ മനസ്സ് നിറയെ. അതില്‍ അവര്‍ രണ്ടു പേരും വിജയിച്ചു എന്നത് കൊണ്ടാണല്ലോ ഇപ്പോള്‍ "family " ആയിട്ട് അമേരിക്ക യില്‍ settled ആയതു. ആ ഫാമിലിയില്‍ നമ്മള്‍ ഉള്‍പ്പെടില്ല എന്ന സത്യത്തെ നമ്മുടെ ഓര്‍ത്തഡോക്‍സ്‌ ചിന്ത എന്ന മനോഹരമായ മുഖം മൂടി കൊണ്ട് മറച്ചു. retirement നു ശേഷം ഉള്ള ജീവിതത്തെ കുറിച്ച് വ്യക്തമായ പ്ലാനുകള്‍ തന്നെ ഉണ്ടായിരുന്നു. കുട്ടികളുടെ ജീവിതം സുരക്ഷിതമായി എന്ന് തോന്നിയപ്പോഴേക്കും ചിലവുകള്‍ വളരെ സൂക്ഷിച്ചു വേണം എന്ന ഒരു അവസ്ഥയിലേക്ക് എത്തി കഴിഞ്ഞിരുന്നു. വാര്‍ധക്യ സഹജം എന്ന് വിശേഷിപ്പിക്കാവുന്ന അസുഖങ്ങള്‍ക് നേരെ മുഖം തിരിക്കാന്‍ ആവുന്നതും ശ്രമിച്ചു. പക്ഷെ കാന്‍സര്‍ എന്ന ഓമന പേരില്‍ ഉള്ള രോഗം അവളുടെ ശരീരത്തെ കാര്‍ന്നു തിന്നു തുടങ്ങിയപ്പോള്‍ അതിനു നേര്‍ക് മുഖം തിരിക്കാന്‍ എനിക്ക് ആയില്ല. അസുഖത്തിന്റെ ഭീകരതയെ കാളും എന്നെ മനസ്സിനെ അലട്ടിയത് വേദന കടിച്ചമാര്ത്താനുള്ള അവളുടെ ശ്രമങ്ങള്‍ ഒരു ഞരക്കത്തില്‍ അവസാനിക്കുമ്പോള്‍ ആയിരുന്നു. genetical എഞ്ചിനീയറിംഗ് ഇല്‍ doctorate എടുത്തതിനു ശേഷം എന്റെ മകള്‍ക് മാതൃത്വം എന്ന് പറയുന്നത് ജീനുകളില്‍ ചെയുന്ന തെറാപ്പിയും ഇഷ്ട പ്രകാരം നിര്‍മിക്കാന്‍ കഴിയുന്ന നവ ജീവനുകളും ആയി മാറി. അത് കൊണ്ടാവണം അമ്മ എന്ന് കേട്ടപ്പോള്‍ അവള്‍ക് ചിരി വന്നതും... " yeah i know it is painful " എന്ന് ലാഘവത്തോടെ പറയാന്‍ കഴിഞ്ഞതും. ഒരുപക്ഷെ genetical engg ഇല്‍ അവള്‍ കണ്ടു മടുത്ത കൊണികളില്‍ കൂടി അമ്മ നടന്നു കയറുന്നത് ആവും അവള്‍ക് ഓര്‍മ വന്നത്. ഭാര്യയുടെ ഗ്രീന്‍ കാര്‍ഡ്‌ ന്റെ പ്രശ്നങ്ങള്‍ ശ്വാസം മുട്ടിക്കുന്നത്‌ കാരണം മകനും നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടായി മാറി. എങ്കിലും കാന്‍സര്‍ awareness നെ കുറിച്ച് അവന്‍ നല്ല ഒരു ക്ലാസ്സ്‌ എടുത്തു തരാന്‍ മറന്നില്ല. വിളി ഇന്റര്‍നെറ്റ്‌ വഴി ആയതിനാല്‍ അവനു dollars ചിലവാക്കേണ്ടി വന്നില്ല എന്നത് തന്നെ വല്യ കാര്യം. ഒടുവില്‍ വേദനയുടെ ലോകത്ത് നിന്നും എന്നെന്നേക്കുമായി അവള്‍ പോകുമ്പോഴും കുട്ടികള്‍ അടുത്തില്ല എന്നതിനെക്കാളും ഞാന്‍ ഒറ്റക്കാകുന്നു എന്ന സത്യം ആയിരുന്നിരിക്കണം അവളുടെ നിറഞ്ഞ കണ്ണുകള്‍ എന്നോട് പറഞ്ഞിരുന്നത്.... അത് കൊണ്ടായിരിക്കണം കൂട്ടിനെന്നത് പോലെ അവള്‍ എന്റെ കൈകള്ളില്‍ അമര്‍ത്തി പിടിച്ചതും.... പക്ഷെ അതിനു ശേഷം മക്കളുടെ ഓഫര്‍ ആയ ഹോളിഡെ ഹോം എന്ന പേരില്‍ ഉള്ള old age home നോ ഹോം നേഴ്സ് നോ പിടി കൊടുക്കാതെ ‍അച്ഛന്‍ ഉപയോഗിച്ചിരുന്ന, വീടിനു ഉമ്മറത്തായുള്ള ചാര് കസേര യില്‍ നീണ്ടു നിവര്‍ന് കാത്തു കിടന്നു... മുന്‍പ് ഞാന്‍ മുഖം തിരിച്ചിരുന്ന വാര്‍ധക്യ സഹജം എന്ന് പറയപ്പെടുന്ന ഏതെങ്കിലും ഒരു രോഗത്തിന്റെ രൂപമുള്ള മരണത്തിനു വേണ്ടി.... കൂട്ടിനു എന്റെ കൈകളില്‍ പതിഞ്ഞ അവളുടെ വിരല്‍ പാടുകളും ......

മത്തായി എങ്ങനെ വിമര്‍ശകനായി...??

ശരീരത്തിലെ ചോര തുടച്ചു മാറ്റുന്ന സമയത്ത് മത്തായിയുടെ നോട്ടം നേഴ്സ് ന്റെ പോക്കറ്റില്‍ തിരുകി വച്ചിരുന്ന പേനയിലായിരുന്നു. അതില്‍ എത്തി പിടിക്കാന്‍ ശ്രമിച്ച അവനിലെ എഴുത്തുകാരനെ അവര്‍ തെറ്റിദ്ധരിച്ചു . കയ്യില്‍ മെല്ലെ തട്ടിക്കൊണ്ടു സുന്ദരിയായ അവള്‍ പറഞ്ഞത് അത് അമ്മ തരും എന്നാണു. ആര് തന്നാലും ശരി മത്തായിക്ക് എഴുത്തുകാരന്‍ ആയാല്‍ മതിയായിരുന്നു. അന്ന് മുതല്‍കെ തൂലിക ചലിപ്പിക്കാന്‍ ഉള്ള വാസന അവന്റെ ഉള്ളില്‍ ഉണ്ടായിരുന്നിരിക്കണം. മത്തായി വളര്‍ന്നു. പിച്ച വച്ചു നടന്ന കൈ കാലുകള്‍ വളര്‍ന്നു. കൂടെ തൂലിക ചലിപ്പിക്കാനുള്ള ജന്മവാസനയും. അവന്‍ ഒരുപാട് വായിക്കാന്‍ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല. ജീവിതത്തിലെ പ്രാരബ്ധങ്ങള്‍ അവനെ പിന്നില്‍ നിന്നും വലിച്ചതല്ല... പക്ഷെ കഷ്ടപ്പെട്ട് വായിക്കാന്‍ ഒന്നും വയ്യ എന്നതായിരുന്നു കാരണം. എഴുത്തുകാരെ വിഡ്ഢികളായ വായനക്കാര്‍ അംഗീകരിക്കുന്നു... ആദരിക്കുന്നു. എങ്ങനെയും ആദരിക്കപ്പെടണം. അതും എഴുത്തുകാരന്‍ ആയി തന്നെ വേണം. പക്ഷെ കുറച്ചു വളര്‍ന്നപ്പോള്‍ മത്തായിക്ക് മനസ്സിലായി. എഴുത്തുകാരന്‍ ആവാന്‍ പണ്ട് നേഴ്സ്ന്റെ പേനയില്‍ പിടിക്കാന്‍ ശ്രമിച്ച കഴിവ് മാത്രം പോര കൂടെ ഭാവനയും വേണം എന്ന്. അത് അവന്റെ മനസ്സിനെ ആകെ തളര്‍ത്തി. അതോടെ എഴുതാന്‍ പറ്റിയില്ല എങ്കിലും ആദരിക്കപ്പെടണം എന്നതു ഒരു വാശി ആയി മാറി. ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അതിനായി എന്തും ചെയ്യും എന്ന് ഉഗ്ര ശപഥം എടുത്തു മത്തായി കിടന്നു.

പിറ്റേ ദിവസം രാവിലെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ മത്തായി തനിക്കു പുതിയതായി മുളച്ച രണ്ടു കൊമ്പുകള്‍ കണ്ടു... ദംഷ്ട്രകള്‍ കണ്ടു... ചുവന്നു തുടുത്ത കണ്ണുകള്‍...... പിന്നീടവന്‍ മുന്നില്‍ കണ്ട എഴുത്തുകാരുടെ നേര്‍ക്ക്‌ അവരുടെ ചോര കുടിക്കാനായി തന്റെ പുത്തന്‍ ആയുധങ്ങളുമായി ചീറി അടുത്തു.....

ഹാര്‍ട്ട്‌ അറ്റാക്ക്‌

മാധവന്‍ മാഷ്‌ സര്‍വ സമ്മതനാണ്.

സ്കൂളിലോ കോളേജിലോ അല്ല അദ്ദേഹം പഠിപ്പിക്കുന്നത്‌. അറിയപ്പെടുന്ന ഒരു പാരലല്‍ കോളേജ് അധ്യാപകന്‍. പക്ഷെ എങ്കിലും നാട്ടുകാര്‍ക്ക് അദ്ദേഹം എന്നും ബഹുമാന്യന്‍ തന്നെയാണ്. മലയാളം എന്നാല്‍ മാധവന്‍ മാഷ്‌ എന്നാണ് വയ്പ്പ്. അത്രയ്ക്കുണ്ട് അദ്ധേഹത്തിന്റെ ഭാഷ പരിജ്ഞാനം. മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ധേഹത്തിന്റെ ലാളിത്യം ആവണം. രാവിലെ നടക്കാന്‍ പോകുമ്പോഴും പോലും തന്റെ മുണ്ടും ഷര്‍ട്ടും തന്നെ ആണ് മാഷിന്റെ വേഷം. കുറച്ചു നരച്ചതെങ്കിലും നീട്ടി വളര്‍ത്തിയ താടി, നടക്കുമ്പോള്‍ വശങ്ങളിലേക്ക് ചെറുതായി അനങ്ങുന്ന തല, താടി മീശയുടെ ഇടയില്‍ കൂടി ഒളിഞ്ഞു നോക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി, ശാന്തമായ കണ്ണുകള്‍.... ഇതൊക്കെ മാഷിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കിയിരുന്നു. പത്താം ക്ലാസില്‍ മലയാളത്തില്‍ മാഷ്‌ തന്നെ പഠിപ്പിച്ചിരുന്ന ശാന്ത ഹരിപഞ്ചാനനന്‍ എന്ന കഥാ പാത്രത്തെ ഓര്മിപ്പിക്കാറുണ്ട് എങ്കിലും അത്ര ശാന്തം അല്ലാത്ത മനസ്സില്‍ ഒരു പ്രണയം സമ്മാനിച്ച ഉണങ്ങാത്ത മുറിവുമായി ജീവിക്കുകയാണ് മാഷ്‌ എന്നും ഒരു അഭിപ്രായം നാട്ടില്‍ ഉണ്ടായിരുന്നു . അദ്ധേഹത്തിന്റെ കണ്ണുകളില്‍ ആഴത്തില്‍ കിടന്നിരുന്ന ഒരു വേദന ആണോ അതോ പ്രണയത്തെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ പിടഞ്ഞിരുന്ന അദ്ധേഹത്തിന്റെ ശബ്ദമാണോ കാരണം എന്ന് അറിയില്ല... ആ കഥ ഞാനും വിശ്വസിച്ചിരുന്നു. പക്ഷെ എപ്പോഴാണ് ഒരു രാഷ്ട്രീയകാരന്‍ ആകാന്‍ അദ്ദേഹം തീരുമാനിച്ചത് എന്ന് അറിയില്ല. മാഷിനെ നന്നായി അറിയാം എന്ന് വിശ്വസിച്ചിരുന്ന ജനങ്ങളുടെ നഖത്തില്‍ പുരണ്ട നീല മഷി അദ്ധേഹത്തെ ഒടുവില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആക്കി മാറ്റുകയും ചെയ്തു. പിന്നീട് അങ്ങോട്ട്‌ മാറ്റത്തിന്റെ സമയം ആയിരുന്നു. എല്ലാ നാട്ടുകാരും സ്വപ്നം കണ്ടിരുന്ന സുന്ദര സുരഭിലമായ നാട് ആയി ഉള്ള മാറ്റം അല്ല സംഭവിച്ചത്.. പകരം മാറ്റം മാഷിനു ആയിരുന്നു. മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പാടിയിരുന്ന മാഷ്‌ തന്റെ ആദര്‍ശങ്ങളെകാളും വില വായ്പ തേടി തന്റെ മുന്നില്‍ വരുന്നരുടെ വിയര്‍പ്പു തൂക്കി വിട്ടാല്‍ കിട്ടും എന്ന് തിരിച്ചറിഞ്ഞു. കരപ്പ ചീട്ടു എന്ന് അറിയപ്പെടുന്ന ഒരു ചീട്ടു സംഘടിപ്പിക്കാന്‍ പോയത് എനിക്കും ഒരു തിരിച്ചറിവിന്റെ ദിവസം ആയിരുന്നു. ശാന്ത ഹരിപഞ്ചാനനന്‍ മാത്രം അല്ല ക്രോധ ഹരിപഞ്ചാനനന്‍ ആകാനും തനിക്കും കഴിയും എന്ന് മാഷ്‌ എന്നെ പഠിപ്പിച്ചു. പത്താം ക്ലാസ്സ്‌ കഴിഞ്ഞതില്‍ പിന്നെ മാഷിന്റെ വായില്‍ നിന്നു നേരിട്ട് നല്ല മലയാളം പഠിക്കാന്‍ കഴിഞ്ഞ ചാരിതാര്ത്യത്തോടെ ഞാന്‍ വീട്ടിലേക്കു മടങ്ങി. പക്ഷെ അപ്പോഴും മാഷിന് എങ്ങനെ ഇത് പോലെ ഒരു മാറ്റം സംഭവിച്ചു എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എന്റെ മനസ്സില്‍ കിടന്നു നീറി. ഒടുവില്‍ പരിണാമ സിദ്ധാന്തത്തെ കുറിച്ച് ഓര്‍ത്തു ഞാന്‍ സമാധാനിച്ചു.

അന്നത്തെ ആ വെള്ളിയാഴ്ച പുലര്‍ന്നത് മാഷിനു ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു സീരിയസ് ആയി മെഡിക്കല്‍ കോളേജ് ഇല്‍ ആണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു. മെഡിക്കല്‍ കോളേജ് അടുത്ത് അല്ലായിരുന്നു എങ്കിലും മാഷിനെ കാണാന്‍ പോയ സംഘത്തോടൊപ്പം ഞാനും തിരിച്ചു. അവസാനമായി മാഷിനെ കാണാന്‍ ഉള്ള ആഗ്രഹം എന്നതിലുപരി മാഷിന്റെ ചേട്ടന്റെ മകള്‍ സിതാര അവിടെ ഉണ്ടാകും എന്ന പ്രതീക്ഷ ആയിരുന്നു. മാഷിന്റെ പ്രണയം പോലെ തന്നെ ഒരു വേദന തന്നു കൊണ്ട് അകന്നു പോകുമോ എന്ന് ഞാന്‍ ഭയന്നിരുന്ന പ്രണയം... കാരണമില്ലാത്ത ഏതോ ഭീതി പിന്നില്‍ നിന്നും പിടിച്ചു വലിച്ചത് കാരണം എനിക്ക് ഇത് വരെ പറയാന്‍ കഴിയാതെ പോയ പ്രണയം... കുഞ്ഞിലെ തന്നെ സ്വന്തം അമ്മയെ നഷ്ടപെട്ടവള്‍ എന്ന സഹതാപം ആണെന്ന് തോന്നുന്നു പിന്നീടു ഒരു പ്രണയത്തിന്റെ വിത്ത് എന്റെ മനസ്സില്‍ പാകിയത്‌. അവളുടെ സാമിപ്യം കൊതിച്ചായിരുന്നു ഞാന്‍ അവരില്‍ ഒരാള്‍ ആയതു. ആശുപത്രിയില്‍ ചെന്നപ്പോള്‍ മാഷിന്റെ അവസ്ഥ അത്ര ഗുരുതരം അല്ല എന്ന് അറിഞ്ഞു പക്ഷെ മരണം തൊട്ടടുത്ത്‌ എത്തിയത് പോലെ ആയിരുന്നു അദ്ധേഹത്തിന്റെ പെരുമാറ്റം. മരിക്കുന്നതിനു തൊട്ടു മുന്‍പ് എല്ലാവരോടുമായി ഒരു സത്യം പറയണം എന്ന് അദ്ദേഹം വെളിപ്പെടുത്തി. പക്ഷെ ഇടിത്തീ പോലെ പതിക്കുന്ന ആ സത്യം സിതാര തന്റെ സ്വന്തം മകള്‍ ആണ് എന്ന വെളിപ്പെടുത്തല്‍ ആകും എന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പിന്നില്‍ നിന്നു ഉയര്‍ന്ന അലമുറക്ക് ചെവി കൊടുക്കാതെ ഞാന്‍ പുറത്തേക്കു ഇറങ്ങി.

പിറ്റേന്ന് മുതല്‍ പാലിനോടൊപ്പം വെള്ളത്തിന്‌ പകരം വാര്‍ത്തകള്‍ നിറച്ചു വില്കുന്ന ജോസിന്റെ പാല്‍ കച്ചവടം കുറച്ചു ദിവസത്തേക്ക് നന്നായി കൊഴുത്തു. രണ്ടു ആഴ്ച കഴിഞ്ഞു ആശുപത്രി വിട്ട മാഷ്‌ പിന്നീട് ഒരിക്കലും തല ഉയര്‍ത്തി പിടിച്ചു നടന്നിരുന്നില്ല. കാപട്യം താന്‍ പഠിച്ചത് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനു ശേഷം അല്ല എന്ന് നാട്ടുകാര്‍ക് അദ്ദേഹം തെളിയിച്ചു കൊടുത്തു. വെള്ളമടി സദസ്സില്‍ അവര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു അവസരം... പക്ഷെ ആ പൊട്ടി ചിരികള്ക് ഇടയില്‍ അവളുടെ ജീവിതത്തില്‍ നിന്നും ഉയര്‍ന്നു കെട്ട തേങ്ങല്‍ ആരും കേട്ടില്ല..... അവളുടെ തേങ്ങല്‍ പോലെ തന്നെ എന്റെ പ്രണയവും ആരും കേള്കാതെയും അറിയാതെയും ഒടുങ്ങി....

ഒരു ഗ്രാജുവേറ്റ് വേശ്യ !!!!

ബോംബെ നഗരം. ഏതൊരു സാധാരണ മലയാളിയെയും പോലെ അറബി നാട്ടില്‍ പോകുക എന്ന ലക്ഷ്യവുമായി ഞാനും അവിടെ ചെന്നടിഞ്ഞു . പ്രതീക്ഷകള്‍ മനസ്സില്‍ ഞാന്‍ പോലും അറിയാതെ നാമ്പ് എടുത്തു പടര്‍ന്നു പന്തലിച്ച കാലം . നാടിലെ സ്ഥലം വിറ്റു കിട്ടിയ വകയില്‍ കുറച്ചു കാശ് ബാങ്കില്‍ സൂക്ഷിചിടുണ്ട്. പിന്നെ അത് വരെ പിടിച്ചു നില്‍കാന്‍ തരക്കേടില്ലാത്ത ഒരു ജോലിയും. ഒറ്റയാന്‍ ആയ ജീവിതം ആയതിനാല്‍ വേറെ ചിലവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ട്രാവല്‍ ഏജന്‍സി കല്‍ തോറും കയറി ഇറങ്ങി നടന്നു എങ്കിലും വിശ്വാസയോഗ്യമായ ഒന്നും തന്നെ കണ്ടില്ല . ജോലിയും ശമ്പളവും കൃത്യമായി കിട്ടിയത് കൊണ്ട് ഗള്‍ഫിലേക്ക് പോകാന്‍ അത്ര അത്യാവശ്യം തോന്നിയതുമില്ല . ബോംബെ യിലേക്ക് കള്ളവണ്ടി കയറി വരാത്തത് കൊണ്ടാകും മലയാള സിനിമ നായകന്മാരെ പോലെ എനിക്ക് ഒരു അധോലോക നായകന്‍ ആകാന്‍ കഴിയാതെ പോയത്. അവിടത്തെ തെരുവുകളില്‍ കൂടെ ഉള്ള അലച്ചില്‍ എന്നെ ഒരു ബോംബെ വാല ആക്കി മാറ്റുക ആയിരുന്നു. ജൂഹു വിലെ സായാഹ്നത്തില്‍ ദുര്‍മേദസ്സ് കുറയ്ക്കാന്‍ നടക്കാന്‍ ഇറങ്ങുന്ന സമ്പന്ന വര്‍ഗ്ഗത്തിന്റെ പെടിഗ്രി ഉള്ള പട്ടികളെയും കുപ്പ കൂനയുടെ അരികില്‍ മിച്ചം വരുന്ന ഭക്ഷണത്തിന് മേല്‍ കടിപിടി കൂടുന്ന ചാവാലി പട്ടികളെയും ഞാന്‍ കണ്ടു. തിരക്ക് പിടിച്ച ബോംബെ. മെട്രോ ട്രെയിനുകളിലും തിങ്ങി നിറഞ്ഞ ചേരികളിലും ജീവിതം സ്വരുകൂട്ടാന്‍ പെടാപ്പാടു പെടുന്ന മനുഷ്യര്‍. ബോംബെ ജീവിതം മെല്ലെ മെല്ലെ എന്റെ ഗള്‍ഫ്‌ പ്രതീക്ഷകള്‍ക് കടിഞ്ഞാന്‍ വീഴ്ത്താനും തുടങ്ങി .ഞാന്‍ താമസിക്കുന്ന ആ പഴയ കെട്ടിടത്തിന്റെ പുതിയതായി വന്ന കാവല്‍കാരന്‍ ആയിട്ടാണ് ഞാന്‍ അവനെ പരിചയപ്പെടുന്നത്. സലിം എന്ന ഒരു ചെറുപ്പക്കാരന്‍ ആയ മലയാളി . "മദ്രാസി" യും കൂടാതെ സമപ്രായക്കാരും ആയതു കൊണ്ട് നമ്മള്‍ പെട്ടെന്ന് അടുക്കുകയും ചെയ്തു. പിന്നീട് വൈകുന്നേരങ്ങളില്‍ മദ്യത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. credit facility അവനു ഉണ്ടായിരുന്നത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും "സാധനം" കിട്ടുമായിരുന്നു. വിഷമങ്ങള്‍ മറക്കാന്‍ എന്ന വ്യാജേന മദ്യപിക്കുമ്പോഴും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ശരീരം വില്കുന്ന ഗതികെട്ട പെണ്‍കുട്ടികളും കാമ വെറിയുടെ ദൃശ്യങ്ങള്‍ അഭിമാനപൂര്‍വം youtube ഇല്‍ അപ്‌ലോഡ്‌ ചെയ്യുന്ന upper class ലെ കൊഴുത്ത ശരീരങ്ങളും നമ്മുടെ വര്‍ത്തമാനത്തില്‍ വന്നിരുന്നു. അതിനിടയില്‍ എപ്പോഴോ ആണ് അവന്‍ പ്രിയയുടെ കാര്യം എന്നോട് പറഞ്ഞത്. പ്രിയ... ആര്‍കും പ്രിയപെട്ടവള്‍... പക്ഷെ കാശ് നു വേണ്ടി അവളെ കബളിപ്പിച്ചു ബോംബെയില്‍ കൊണ്ട് വന്നു മാര്‍വാഡിക്ക് വിറ്റ അമ്മാവന് അവള്‍ പ്രിയപെട്ടവള്‍ ആയിരുന്നില്ല. എങ്കിലും BCom പാസ്സായി ഒരു supermarket ഇല്‍ ജോലി സ്വപ്നം കണ്ടു അമ്മാവനോടൊപ്പം ബോംബെ യിലേക്ക് വണ്ടി കയറിയ ചെറിയ ചുണ്ടും വിടര്‍ന്ന കണ്ണുകളും ഉള്ള പ്രിയ എന്ന കൊച്ചു സുന്ദരി മാര്‍വാടിയുടെ customers നു പ്രിയപെട്ടവള്‍ ആയ കഥ. അത് പറയുമ്പോള്‍ അവനില്‍ ഉണ്ടായ ഭാവ വ്യത്യാസങ്ങള്‍ ആണോ അതോ അവളുടെ സൗന്ദര്യത്തെ കുറിച്ചുള്ള അവന്റെ വര്‍ണന ആണോ.... അവളെ കാണാന്‍ ഞാന്‍ തീരുമാനിച്ചു. മദ്യത്തിന്റെ ലഹരി തലയ്ക്കു പിടിച്ചതോടെ ആ തീരുമാനം അപ്പോള്‍ തന്നെ പ്രാബല്യത്തില്‍ വരുത്തണം എന്നുറച്ചു.

ഇത് പോലെ ഉള്ള സ്ഥലങ്ങളില്‍ പോയി മുന്‍ പരിചയം ഇല്ലാത്ത ഒരുവന്‍ ആയതു കൊണ്ട് എന്റെ ആഗ്രഹം അതിന്റേതായ ഗൌരവത്തിലും തികഞ്ഞ ഉത്തരവധിത്വതോടും സലിം ഏറ്റെടുത്തു. പിച്ച വച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ അച്ഛന്‍ കൈ പിടിച്ച നടത്തിയിരുന്നു. അതിനു ശേഷം ഇത്ര സന്തോഷത്തോടെ എന്നെ വേറെ ആരും കൈ പിടിച്ചു നടത്തിയിട്ടുണ്ടാവില്ല. വഴിയരികില്‍ നമ്മളെ മാടി വിളിച്ച കുപ്പി വളകള്‍ നിറഞ്ഞ കൈകള്‍ തട്ടി മാറ്റി നമ്മുടെ യാത്ര തുടര്‍ന്നു. വാ തോരാതെ അവന്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അതെല്ലാം അവിടെ കച്ചവടം ചെയുന്ന സാധന സമഗ്രികളെ കുറിച്ചും പിന്നെ അതിനെക്കാള്‍ വില കുറഞ്ഞ മാംസത്തെ കുറിച്ചും ആയിരുന്നു. മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നതിനു ശേഷം ജീവിതം എന്ന സത്യത്തെ കുറിച്ച് ഞാന്‍ പിന്നീട് ചിന്തിച്ചത് ആ തെരുവില്‍ കൂടി നടക്കുമ്പോള്‍ ആയിരുന്നു. പക്ഷെ യാധാര്ത്യത്തെ കുറിച്ച് ചിന്തിക്കാനും പരിതപിക്കാനും പ്രിയ യെ കുറിച്ചുള്ള അവന്റെ വര്‍ണന എന്നെ അനുവദിച്ചില്ല. ആ സ്വര്‍ഗത്തിലേക്ക് വീണ്ടും വലിഞ്ഞു കയറാന്‍ ആവശ്യമുള്ള മദ്യം അവന്‍ തന്റെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്നത് ഉപകാരമായി. അത് വഴിയരികിലെ പൈപ്പില്‍ നിന്നും വെള്ളം നിറച്ചു കുടിച്ചു തീര്‍ത്തു. അപ്പോഴേക്കും നമ്മള്‍ മാര്‍വാടിയുടെ കെട്ടിടത്തില്‍ എത്തി കഴിഞ്ഞിരുന്നു. അതൊരു സ്വര്‍ഗം തന്നെ ആയി എനിക്ക് തോന്നി. നിറയെ അപ്സരസ്സുകള്‍.... സോമരസം.... അവിടെ വച്ചിരുന്ന വലിയ കണ്ണാടിയില്‍ ഞാന്‍ കിരീട ധാരിയായ ഏതോ ദേവനെ പോലെ തോന്നിച്ചു. അധികം കാത്തു ഇരിക്കേണ്ടി വന്നില്ല. പ്രിയയുടെ മുറിയിലേക്കുള്ള വാതില്‍ എനിക്ക് മുന്നില്‍ തുറക്കപ്പെട്ടു.

മനുസ്മ്രിതി വായിച്ചു പരിചയം ഒന്നും ഉണ്ടായിരുന്നില്ല .പക്ഷെ പണ്ട് ആരോ അതില്‍ ഉള്ളതായി പറഞ്ഞു കേട്ടിടുണ്ട് ശാലീന സൌന്ദര്യം എന്താണ് എന്ന്. ഞാന്‍ അത് നേരിട്ട് കാണുക ആയിരുന്നു. അവളുടെ വിടര്‍ന്ന കണ്ണുകളില്‍ അഗാധമായി കിടന്ന വിഷാദം ഞാന്‍ തിരിച്ചറിഞ്ഞു. അവളുമായി കേളികളില്‍ ഏര്‍പ്പുടന്നതിനെക്കാള്‍ ആ രാത്രി വെളുക്കുന്നത്‌ വരെ അവളുമായി സംസാരിക്കാനും... അവളുടെ മടിയില്‍ കിടക്കാനും... കവിളില്‍ തലോടാനും...പ്രണയ വിവശന്‍ ആകാനും ഉള്ളില്‍ നിറഞ്ഞു കിടന്നിരുന്ന മദ്യം ആവണം എന്റെ മനസ്സിനെ കച്ച കെട്ടിയത്. അവളുടെ മടിയില്‍ കിടന്നു ഞാന്‍ ആ കഥ കേട്ടു... ക്രൂരനായ ആ അമ്മാവനെ കണ്ടം തുണ്ടമായി വെട്ടി നുരുക്കാന്‍ ഉള്ള പക തോന്നി എനിക്ക്. BCom കാറി ആയ അവളെ എങ്ങനെ എങ്കിലും അവിടുന്ന് രക്ഷപെടുത്താന്‍ ആയെങ്കില്‍.... എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു.

"എവിടെയാ ഡിഗ്രിക്ക് പഠിച്ചത് ??"
"നാട്ടില്‍"...
അവളുടെ കണ്ണ് നിറഞ്ഞു ഇരുന്നു...
"ഏതായിരുന്നു university ???" അത് വഴി അവളുടെ നാട് എവിടെ എന്ന് ഊഹിക്കാന്‍ കഴിഞ്ഞാലോ എന്ന് ഓര്‍ത്തു ഞാന്‍ ചോദിച്ചു.
"അത്... അത്... ഞാന്‍ ഒരു parellel കോളേജില്‍ ആയിരുന്നു... "
"അതിനെന്താ university ഇല്ലാതിരിക്കില്ലല്ലോ..?? അത് പോട്ടെ optional ഏതായിരുന്നു " എനിക്ക് സംശയത്തിനു ആക്കം കൂടി.....

എന്റെ മുഖത്ത് നോക്കി ജാല്യത നിറഞ്ഞ ഒരു ചിരി ആയിരുന്നു അവളുടെ മറുപടി. ജീവിതത്തിലെ സത്യത്തിന്റെ മറ്റൊരു മുഖം കൂടി ഞാന്‍ അവിടെ കണ്ടു. പിന്നെ ഒന്നും ഓര്‍ത്തില്ല.. അവളുടെ ചെറിയ ചുണ്ടില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ അവളെ കട്ടിലിലേക്ക് കിടത്തി ആ മാറിലേക്ക്‌ വീണു. കണ്ണില്‍ നിറഞ്ഞ കള്ളത്തരം എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ ആയിരുന്നോ അവള്‍ രണ്ടു കണ്ണുകളും ഇറുകെ അടച്ചു കളഞ്ഞത്... അതോ...??????

Satanic verses

ബന്ധുര കാഞ്ചന കൂട്ടില്‍ ആണെങ്കിലും.... എന്ന് ഞാന്‍ ആ ഇണകിളികളോട് പറഞ്ഞു.

വയമ്പ് കൊടുത്തു അവരെ സംസാരിക്കാന്‍ പഠിപ്പിച്ചിരുന്ന എന്നെ നോക്കി " ഇറങ്ങി പോടാ " എന്ന് അവര്‍ ആക്രോശിച്ചു... ആശാന്റെ നെഞ്ചത്ത്‌ എന്നാണല്ലോ പഴമൊഴി. എന്റെ പ്രിയപ്പെട്ട ഈ ഇണകളെ എങ്ങനെയും ഇവിടെ നിന്നു രക്ഷിക്കണം. ഈ കൂടിനു പുറത്തു വിശാലമായ ഒരു ലോകം ഉണ്ട് എന്ന് അവരെ മനസിലാക്കണം. ഇവിടെ നിന്നു രക്ഷപെടാന്‍ ഉള്ള വഴി അവരെ ബോധിപ്പിക്കണം. ഒരുപാട് നാളുകളായി എന്റെ ചിന്ത അത് മാത്രമാണ്. പക്ഷെ അവരെ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന അയാളെ ആണ് അവര്‍ യജമാനന്‍ ആയി കാണുന്നത്. അവര്‍ എന്റെ സ്നേഹം തിരിച്ചറിയാതെ പോകുന്നു. വിശാലമായ ഈ കൂടിനു പുറത്തു എന്താണ് എന്ന് അവര്‍ മനസ്സിലാക്കണം. ഉടമസ്ഥന്‍ അറിയാതെ വേണം ഇവരുമായി എനിക്ക് സംസാരിക്കുവാന്‍ ... അയാള്‍ എന്നെ കണ്ടാല്‍ ശരിയാകില്ല. പണ്ട് അയാളുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് കുറച്ചു കുടിശ്ശിക വരുത്തി വച്ചത് ഞാന്‍ ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. എന്നെ ഒരു ബൂര്‍ഷ്വാസി എന്ന രീതിയില്‍ ആണ് ജന്മിത്ത സ്വഭാവത്തിന് ഉടമയായ ആ ആന്റി കമ്മ്യൂണിസ്റ്റ്‌ കാരന്‍ ഈ കിളികളോട് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്. വാക്കുകളുടെ അര്‍ഥം പോലും ശരിക്ക് മനസിലാക്കിയില്ല എങ്കിലും കിളികള്‍ അവരുടെ കലപില സ്വഭാവം കാണിക്കാതെ ഇരിക്കില്ലല്ലോ. മുഖത്ത് നോക്കി "കൂപ മണ്ടൂകങ്ങളെ" എന്ന് വിളിക്കാന്‍ പോലും ആവാത്ത അവസ്ഥ. അതും ഇവര്‍ക് മനസ്സിലാകില്ലല്ലോ. പക്ഷെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ കാരന്‍ ആയതു കൊണ്ടാകും അവകാശങ്ങളെ കുറിച്ച് അവരെ ബോധവന്മാരാക്കി സ്വാതന്ത്ര്യത്തിന്റെ തേന്‍ നുകരാന്‍ അവരെ പ്രാപ്തരാക്കണം എന്ന പിടിവാശി എനിക്കുണ്ടായി.

അങ്ങനെ നീണ്ട നാളത്തെ എന്റെ അന്വേഷണത്തിന് ഒടുവില്‍ ഞാന്‍ ഒരു സത്യം മനസ്സിലാക്കി. കൂടിന്റെ താക്കോല്‍ കൂട്ടിനു ഉള്ളില്‍ തന്നെയുള്ള ഒരു മരത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. അത് ഇവരോട് പറഞ്ഞു മനസില്ലാക്കിയാല്‍ അവര്‍ക്ക് രക്ഷപ്പെടാം. മടിച്ചു നില്‍ക്കാതെ ആ രഹസ്യം പറയുവാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് ഓടി. പരസ്പരം കൊക്കുരുമ്മി പ്രണയ ബദ്ധരായി നില്‍ക്കുന്ന അവരുടെ ഇടയിലേക്ക് ഞാന്‍ ഒരു കട്ടുറുമ്പ് ആയി വലിഞ്ഞു കയറി. കട്ടുറുമ്പ് ആയി ചെന്നിട്ടും ഇത്തവണ എന്തോ ഭാഗ്യത്തിന് അവര്‍ക്ക് എന്റെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തോന്നി. പെണ്കിളിയെ പറഞ്ഞു മനസ്സിലാക്കാന്‍ ആണ് കൂടുതല്‍ സുഖം എന്ന് എനിക്കും തോന്നി. അവള്‍ ആകുമ്പോള്‍ അധികം സംശയങ്ങള്‍ ചോദിക്കില്ല. അങ്ങനെ പുറത്തെ വിശാലമായ ലോകത്തെ കുറിച്ചും ഈ യജമാനന്റെ കാപട്യത്തെ കുറിച്ചും മരത്തില്‍ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുന്ന തക്കൊലിനെ കുറിച്ചും അവരോടു ഞാന്‍ വിശദമായി തന്നെ പറഞ്ഞു. പക്ഷെ ആ മരത്തിന്റെ അടുത്ത് പോകാന്‍ പാടില്ല എന്നും ഇതിലെ കായ വിഷം ആണ് എന്ന് ഉടമസ്ഥന്‍ പറഞ്ഞത്രേ. ആരെങ്കിലും സ്വന്തം തോട്ടത്തില്‍ വിഷം കൊണ്ട് നടുമോ ?? യജമാനനെ കണ്ണടച്ച് വിശ്വസിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക് മറ്റൊന്നും മനസിലാകാത്തത് എന്ന് ഞാന്‍ അവരെ വിശ്വസിപ്പിച്ചു. വിശ്വാസത്തിന്റെ പൊള്ളത്തരം മറ്റൊരു വിശ്വാസത്തില്‍ കൂടി മാറ്റിക്കുവാന്‍ എനിക്ക് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.

ഒടുവില്‍ ആ മരത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന താക്കോല്‍ കണ്ടു പിടിക്കാം എന്ന് ധീരനായ ആണ്‍ കിളി തീരുമാനിച്ചു . അവള്‍ അവനു വേണ്ട പിന്തുണയും പ്രഖ്യാപിച്ചു. താക്കോല്‍ കൊത്തി എടുക്കുമ്പോള്‍ അഥവാ തൊണ്ടയില്‍ കുരുങ്ങിയാല്‍ പണ്ട് പാര്‍വതി ശിവനോട് ചെയ്തത് പോലെ തന്റെ കഴുത്തിലും കയറി പിടിക്കാന്‍ അവളെ ചട്ടം കെട്ടി അവന്‍ മരത്തിലേക്ക് കയറി. പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു. താക്കോല്‍ കിട്ടിയ ആവേശത്തില്‍ യാഹൂ എന്ന് വിളിച്ചു കൂവിയത് കൊണ്ടാകും അവന്റെ തൊണ്ട കുഴിയിലേക്ക് താക്കോല്‍ ഇറങ്ങി പോയി. നിലത്തു വീണു പിടച്ച അവന്റെ കഴുത്തില്‍ പിടിച്ചു അവള്‍ ഒരു വാശിയോടെ ഞെക്കിപിടിച്ചു. അവന്റെ കണ്ണുകള്‍ തള്ളി പുറത്തേക്കു വന്നു. കൂടെ താക്കോലും..... തിളങ്ങുന്ന കണ്ണുകളോടെ താക്കോല്‍ കടിച്ചു വലിച്ചു എടുത്ത അവള്‍ അതിന്റെ ഒരു ചെറിയ കഷ്ണം അവന്റെ തൊണ്ടയില്‍ കുരുങ്ങിയത് പോലെ ശ്രദ്ധിക്കാതെ കൂടിന്റെ വാതില്‍ തപ്പി കണ്ടു പിടിച്ചു വലിച്ചു തുറന്നു. കഴുത്തില്‍ തടഞ്ഞ കഷ്ണം കാരണം ഒന്നും മിണ്ടാന്‍ കഴിയാതെ തളര്‍ന്നു കിടന്ന അവനെ അവള്‍ തൂക്കി എടുത്തു പുറത്തേക്കു ഇട്ടു. താന്‍ കാരണം ആണ് എനിക്ക് ഇതൊക്കെ സംഭവിച്ചത് എന്ന രീതിയില്‍ ക്രൂര മായ ഒരു നോട്ടം അവന്റെ വക...ഒരു നന്ദി വാക്ക് പോലും പറയാതെ കിളികള്‍ രണ്ടും അകലേക്ക്‌ പറന്നകന്നു. പോകുന്ന വഴിയില്‍ പഴയ യജമാനന്റെ മുഖത്ത് കാഷ്ട്ടിക്കാന്‍ അവര്‍ മറന്നില്ല. എങ്കിലും അവര്‍ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കാരണം ആണ് എന്ന് ഒരു വിഡ്ഢി സ്വര്‍ഗം പണിതു അതിന്റെ മേല്‍ ഒരു കൂടാരവും ഉണ്ടാക്കി ഞാന്‍ നിര്‍നിമേഷനായി നോക്കി ഇരുന്നു...

അവരുടെ ചിറകടി ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങുമ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മനസ്സില്‍ അവശേഷിച്ചു. എന്തിനായിരിക്കും ആ ഉടമസ്ഥന്‍ കൂട്ടിനുള്ളില്‍ തന്നെ ഉള്ള ആ മരപ്പൊത്തില്‍ താക്കോല്‍ ഒളിപ്പിച്ചു വച്ചത്..???

അജ്ഞാത ശവം !!!

വഴിയരികില്‍ ഒരു അജ്ഞാത ശവം !!!

കേട്ടവര്‍ കേട്ടവര്‍ അങ്ങോട്ട്‌ ഓടിയില്ല... അവനവന്റെ ജോലി നോക്കി പോയി. നാടുവാഴിയുടെ കല്പന ഉണ്ട്, വഴിയില്‍ വായിനോക്കി നിന്നാല്‍ പിഴയുണ്ടാകും എന്ന്. അത് പേടിച്ചിട്ടു ശവത്തിനെ അതിന്റെ പാട്ടിനു വിട്ട്‌ ആളുകള്‍ നീങ്ങി. ചിലര്‍ തങ്ങളുടെ ശകടത്തിന്റെ വേഗത കുറച്ചു നോക്കാന്‍ ധൈര്യം കാണിച്ചു. എന്തായാലും അധികം താമസിയാതെ തന്നെ കുട്ടിപട്ടാളം എത്തി. പട്ടാളകാര്‍ക്ക് പോലും പുച്ഛം തോന്നി. എല്ലുന്തി കവിളൊട്ടി കോലം കേട്ട ഒരു ശവം. ഇതിനെ കാണാന്‍ ആണോ നമ്മള്‍ വേഷം കെട്ടി ഇവിടെ വരെ വന്നത് എന്ന ഒരു ഭാവമാണ് അവര്‍ക്ക്. വാസന സോപ്പോ സുഗന്ധ ദ്രവ്യങ്ങലോ ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത എവനോ ആണ് എന്ന് അവര്‍ക്ക് മനസിലായി. അത്രക്കുണ്ടായിരുന്നു ശവത്തിന്റെ വിയര്‍പ്പു നാറ്റം. ഇത്ര വിയര്‍പ്പു നാറ്റം ഉള്ള ഒരുവന്‍ നമ്മുടെ നാട്ടുകാരന്‍ ആവാന്‍ യാതൊരു മാര്‍ഗവും ഇല്ല, കാരണം നമ്മുടെ ശരീരം ഒരിക്കലും വിയര്‍ക്കാരില്ലല്ലോ. ഇത് മറുനാട്ടില്‍ നിന്നു ഇവിടേയ്ക്ക് നീന്തി കയറി വന്നവന്‍ ആകും. നമ്മുടെ നാട്ടില്‍ വന്നു കിടന്നിട്ടു നമുക്ക് മാനക്കേടുണ്ടാക്കുന്ന ഇത് പോലെ ഉള്ളവരെ ഇവിടെ നിന്നും പൂര്‍ണമായി തുടച്ചു നീക്കുന്നതിന് വേണ്ടിയുള്ള നിയമവശങ്ങളുടെ ആവശ്യകതയെ കുറിച്ച് അവര്‍ വാതോരാതെ സംസാരിച്ചു. എന്തായാലും ഇതിനെ അധികം നേരം വച്ചു കൊണ്ടിരിക്കാന്‍ ആവില്ല. അവന്റെ നാട്ടിലേക്ക് ദൂതനെ അയച്ചു, " വിയര്‍പോഴുക്കി നിങ്ങളെ പോറ്റാന്‍ ആയി ഇങ്ങോട്ട് നീന്തികയറിയ ഇവന്റെ പട്ടിണി കിടന്ന കോലം കെട്ട ശരീരം നമ്മള്‍ ഇവിടെ പൊതിഞ്ഞു കെട്ടി വച്ചിരിക്കുന്നത് വന്നു എടുത്തു കൊണ്ട് പോകണം " എന്ന ഒരു കുറിപ്പോടു കൂടി !!!


"എനിക്കിനി ആരുണ്ട്‌ " ???????? എന്ന അലമുറയിട്ടു കരയുന്നതിന്റെ തിരക്ക് ഒഴിയാഞ്ഞത് കൊണ്ടാവണം പാവം ബന്ധുകള്‍ക്ക് അവന്‍ എങ്ങനെ മരിച്ചു എന്ന് അന്വേഷിക്കാന്‍ സമയം കിട്ടാതെ പോയത്. അത് ഒരു കണക്കിന് നന്നായി എന്ന് കരുതി ദൂതനും ആശ്വസിച്ചു. വിശന്നു തളര്‍ന്നപ്പോള്‍ മണലില്‍ വിയര്‍പ്പും കുറച്ചു രക്തവും ചേര്‍ത്ത് കുഴച്ചു തിന്നാന്‍ ശ്രമിച്ചു മരിച്ചതാണ് എന്ന് ബന്ധുക്കളെ എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കും എന്ന ഒരു വലിയ സംശയത്തിനു അറുതി വന്നല്ലോ. അലമുറയുടെയും അന്വേഷങ്ങളുടെയും ഇടയില്‍ കൂടി ദൂതന്‍ അവരോടു ശവത്തെ ഇങ്ങോട്ടേക്കു കൊണ്ട് വരാന്‍ ആവശ്യമായ നടപടികളെ കുറിച്ച് പറഞ്ഞു. അയാള്‍ ആ നാടുകാരന്‍ ആണെന്നും കുടുംബക്കാരന്‍ ആണെന്നും തെളിയിക്കുന്ന രേഖകളും മറ്റും കൊണ്ട് വരാന്‍ ദൂതന്‍ പറഞ്ഞു. പക്ഷെ അയാള്‍ അവിടെ എന്നല്ല ആ ഭൂമിയില്‍ തന്നെ ജീവിച്ചിരുന്ന ഒരാള്‍ ആണെന്ന് തെളിയിക്കുന്ന ഒന്നും തന്നെ അവിടെ നിന്നും തരപ്പെട്ടില്ല. നാട്ടിലെ പുതിയ നിയമപ്രകാരം ആ നാട്ടില്‍ ജീവിച്ചു മരിക്കുന്നവര്‍ അല്ലാതെ വേറെ ആരെയും കുറിച്ച് യാതൊരു രേഖകളും സൂക്ഷികേണ്ട കാര്യമില്ല പോലും. എങ്കിലും വീട്ടിലെ പട്ടിക്കും ആടിനും മറ്റും കണക്കും കാര്യങ്ങളും അവിടെ സൂക്ഷിച്ചിരുന്നു. തെക്ക് ഭാഗത്തായി നിന്നിരുന്ന മാവിനെ നോക്കി "ഒരു കണക്കിന് കൊണ്ട് വരാത്തത് ലാഭമായി " എന്ന് പറഞ്ഞ ചില ബന്ധു മിത്രാധികളുടെ മുഖത്ത് നോക്കി നേരിയ ഒരു പുഞ്ചിരി പായിച്ചു കൊണ്ട് നമ്മുടെ ദൂതന്‍ തിരിച്ചു മടങ്ങി.


നമ്മുടെ സ്വന്തം അല്ലാത്ത ഈ ശവത്തെ നാട്ടില്‍ ഇനിയും സൂക്ഷിക്കെണ്ടാതില്ല എന്ന് നാടുവാഴിയുടെ ഉത്തരവ് വന്നു. രണ്ടു നാടുകളെയും ബന്ധിപ്പിക്കുന്ന ഒരു കായല്‍ ഉണ്ട്. അത് കടന്നാണ് പലരും ഈ നാട്ടിലേക്ക് വന്നു കയറുക. ശവം ആ കായലില്‍ ഒഴുക്കാന്‍ ഒടുവില്‍ തീരുമാനം ആയി. ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നു മരിച്ചവനാണ് എങ്കിലും അവന്റെ ശരീരം ഒരുപാട് മത്സ്യങ്ങള്‍ക് ആഹരമായാലോ എന്ന തോന്നല്‍ ആയിരുന്നു അതിനു പിന്നില്‍ . ശവം ആയതിനു ശേഷം ആണെങ്കിലും വയറു നിറയെ കുടിക്കാന്‍ വെള്ളം കിട്ടിയതിന്റെ സന്തോഷത്തില്‍ അവന്റെ മുഖം തെളിഞ്ഞിരുന്നു.... അങ്ങനെ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ വീര്‍ത്ത വയറുമായി ആ ശവം മെല്ലെ മെല്ലെ ദൂരേക്ക് എവിടെയെക്കോ ഒഴുകി പോയി..