ഒരു ചായ !!!

ഒരു രൂപ കൊടുത്താല്‍ ബാക്കി ഇരുപത്തി അഞ്ചു പൈസ തരാന്‍ കുമാരേട്ടന്‍ മറന്നിരുന്നില്ല, കാരണം ഒരു ചായക്ക് എഴുപത്തി അഞ്ചു പൈസ ആയിരുന്നു. "നൊസ്സ് കുമാരന്‍" എന്ന് അയാളെ വിളിക്കാതവരില്‍ പെടുമായിരുന്നു നമ്മള്‍. നൊസ്സ് ആയിട്ടുള്ള ഒരാള്‍ എന്തായാലും കൃത്യമായി ബാക്കി കൊണ്ട് തരില്ലല്ലോ എന്നുള്ള നമ്മുടെ ധാരണ ആവാം അതിന്റെ കാരണം. കുമാരേട്ടന്‍ വളരെ ഉത്സാഹി ആയിരുന്നു. ക്രിക്കറ്റ്‌ കളിക്കുമ്പോള്‍ ഓണത്തിന് വടം വലി മത്സരം നടകുമ്പോള്‍ ഒക്കെ അയാള്‍ പ്രോത്സാഹനം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നു. ഒക്കെ കഴിഞ്ഞതിനു ശേഷം കുമാരേട്ടന്റെ വക ഒരു പാട്ട് ഉണ്ടാവും. അത് അയാള്‍ക് നിര്‍ബന്ധം ആയിരുന്നു. ആരും അതിനു ഒരിക്കലും തടസ്സം നിന്നിരുന്നതും ഇല്ല. പല റിയാലിറ്റി ഷോ കളും സഹിക്കുന്നില്ലേ?? പിന്നെ കുമാരേട്ടന്റെ പാട്ടും കേള്‍ക്കുന്നതില്‍ തെറ്റായിട്ട് ഒന്നും ഇല്ല.

ആദ്യമായി കുമാരേട്ടന്‍ എന്നോട് ചായ കാശ് ചോദിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അന്ന് ടൌണില്‍ നിന്നും നമ്മുടെ നാട്ടിലേക്കു പോകാന്‍ ഒരു രൂപ ആയിരുന്നു ബസ്‌ കൂലി. പെണ്‍കുട്ടികളുമായി സല്ലപിച്ചു കൊണ്ട് നിന്നിരുന്ന എന്നെ പിന്നില്‍ ആരോ തട്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ വെളുക്കെ ചിരിച്ചു കൊണ്ട് കുമാരേട്ടന്‍ . കുമാരേട്ടന്‍ എങ്ങനെ ടൌണില്‍ എത്തി എന്ന ചിന്തിക്കാന്‍ പോലും പാടില്ല. ഭഗവാനെ പോലെ ആണ് കുമാരേട്ടന്‍ .... തൂണിലും തുരുമ്പിലും ടൌണിലും ഒക്കെ ഉണ്ടാവും. "ഒരു ചായ" എന്ന് കേള്കുന്നതിനു മുന്‍പ് എങ്ങോട്ടെങ്കിലും ഓടിയാലോ എന്ന് ഓര്‍ത്തു. പക്ഷെ അതിനു മുന്‍പേ അയാള്‍ ചോദ്യം നിറഞ്ഞ ആ statement എടുത്തു പ്രയോഗിച്ചു. മാനം തന്നെ ആണ് വലുത്. കയ്യില്‍ ശേഷിച്ച ഒരു രൂപ ഒരു വളിച്ച ചിരിയോടെ ഞാന്‍ കുമാരട്ടാണ് കൊടുത്തു. ഇടി വെട്ടു പോലെ അടുത്ത ചോദ്യം. ബസ്‌ കൂലിക്ക് വേറെ കാശ് ഉണ്ടല്ലോ അല്ലെ?? പിന്നില്‍ അവളുമാരുടെ ചിരി. ദൈവമേ !!! നാളെയും കോളേജില്‍ പോകേണ്ടാവനാ... എന്ത് പറയും?? ഇല്ല എന്ന് പറഞ്ഞാല്‍ കോളേജില്‍ പിന്നെ കാലു കുത്താന്‍ ആവില്ല. ഉണ്ട് എന്ന് പറഞ്ഞാല്‍ 5 km നടക്കുകയും വേണം. ഞാന്‍ കണ്ണ് മിഴിച്ചു നോക്കി നിന്നു. "അപ്പോള്‍ ശരി ബാക്കി പൈസ ഞാന്‍ പിന്നീടു തരാം" എന്ന് പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു. പക്ഷെ അതിനു മുന്‍പ് ആരും കാണാതെ എന്റെ പോക്കറ്റ്‌ ഇല്‍ ആ ഒരു രൂപ ഇടാന്‍ കുമാരേട്ടന്‍ മറന്നിരുന്നില്ല. ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ വീട്ടില്‍ വരുന്ന ബന്ധുക്കള്‍ ആരും കാണാതെ പോക്കറ്റ്‌ ഇല്‍ കാശ് വച്ച് തരുമായിരുന്നു. എന്നിട്ട് പറയും സിനിമ കണ്ടോള്ളൂ എന്ന്. എന്റെ മനസ്സില്‍ എവിടെയോ ഒരു നേര്‍ത്ത വിങ്ങല്‍ പൊട്ടുകയായിരുന്നു.

പിന്നീട് എപ്പോഴും കുമാരേട്ടനെ കണ്ടാല്‍ ഞാന്‍ ചായ മേടിച്ചു കൊടുക്കുമായിരുന്നു. ഒരിക്കല്‍ പോലും അതിന്റെ കൂടെ ഒരു വടയോ പഴം പൊരിയോ ചോദിച്ചിരുന്നില്ല അയാള്‍. ഒരിക്കല്‍ ഒരു വിഷു ദിവസം കുളിച്ചു സുന്ദരനായി പുത്തന്‍ ഉടുപ്പിട്ട് വളരെ സന്തോഷത്തോടെ നടന്നു വരികയായിരുന്നു കുമാരേട്ടന്‍. വിഷു അല്ലെ കൈനീട്ടം ആയിട്ടു ഒരു 10 രൂപ കൊടുക്കാം എന്ന് ഞാന്‍ കരുതി. വളരെ സന്തോഷത്തോടെ അയാള്‍ അത് മേടിച്ചു. എനിട്ട്‌ നിറഞ പുഞ്ചിരിയോടെ ചോദിച്ചു. " മോഷണം തുടങ്ങിയോ?? " പോട്ടിചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എനിക്ക് . ജോലി ഒന്നും ആയിട്ടില്ലാത്ത എന്നോട് സ്വന്തം വീടുകാര്‍ പോലും ചോദിക്കാത്ത ചോദ്യം.

കുമാരേട്ടന് സത്യത്തില്‍ ഭ്രാന്തുണ്ടോ?? ആ ചോദ്യം ഒരു പാട് നാളുകള്‍ എന്റെ മനസ്സിനെ വല്ലാതെ കുഴക്കിയിരുന്നു. ഒടുവില്‍ എന്റെ സുഹൃത്തും കുമാരേട്ടന്റെ അയല്‍വാസിയും ആയ സായിപ്പ് എന്ന പേരില്‍ അറിയപ്പെടുന്ന യൂസഫ്‌ പറഞ്ഞു കുമാരേട്ടന്‍ ഒരു ഭ്രാന്തന്‍ മാത്രമല്ല സ്വന്തം ഭാര്യയെ കൊന്നവന്‍ കൂടി ആണെന്ന്. അയാളുടെ ഭാര്യക്ക്‌ ഒരു അവിഹിത ബന്ധം ഉണ്ടായിരുന്നത്രേ. അത് കണ്ടു കൊണ്ട് വന്ന അയാള്‍ ഭാര്യയെ വെട്ടികൊന്നു എന്നും അതിനു ശേഷം മാനസിക നില തകര്‍ന്ന കുമാരേട്ടനെ കോടതി വെറുതെ വിടുക ആയിരുന്നു എന്നും മറ്റും സായിപ്പ് എന്നോട് പറഞ്ഞു. പത്ര പ്രവര്‍ത്തകന്‍ ആയതു കൊണ്ട് സായിപ്പിന് ഒരു റിപ്പോര്‍ട്ട്‌ എഴുതുന്നത്‌ പോലെ ഒക്കെ വിശദമായി പറയാന്‍ കഴിഞ്ഞു. പക്ഷെ ഈ ഒരു സംഭവത്തില്‍ ഒരാള്‍ക് ഭ്രാന്തു ബാധിക്കുമോ?? സായിപ്പ് വാചാലനായി.... കുമാരേട്ടന്‍ ഞാന്‍ കരുതിയത്‌ പോലെ ഒരു സാധാരണ കാരന്‍ അല്ല. ഇംഗ്ലീഷ് ഭാഷയ്ക്ക്‌ ബദല്‍ ആയി മറ്റൊരു ഭാഷ തന്നെ ഉണ്ടാക്കാന്‍ ശ്രമിച്ചു ഒടുവില്‍ മാനസിക നില തന്നെ തകരാറില്‍ ആയ 4 പേരില്‍ ഒരാള്‍. അവര്‍ ഉണ്ടാക്കിയ ഭാഷ, അതിലെ കുറെ ഏറെ വാക്കുകള്‍, വ്യാകരണം... സായിപ്പ് പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് വിശ്വസിക്കാന്‍ പോലും ആകാതെ ഞാന്‍ നോക്കി നിന്നു. ഇങ്ങനെ ഒരു മനുഷ്യന്‍ ... ഭാര്യയെ രഹസ്യ കാമുകനോടൊപ്പം കണ്ടിട്ട് എന്ത് കൊണ്ട് ആ രഹസ്യ കാരന്‍ രക്ഷപെട്ടു. ഉത്തരം കിട്ടാത്ത ചോദ്യമായി എന്റെ മനസ്സില്‍ അത് കുടുങ്ങി കിടന്നു. എന്ത് സംഭവിച്ചാലും അയാളോട് ഇതിനെ കുറിച്ച ചോദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സായിപ്പും കൂടാം എന്ന് പറഞ്ഞപോള്‍ മനസിന്‌ ധൈര്യമായി.

പിന്നീട് ഒരു ദിവസം സായിപ്പിന്റെ കൂടെ കടല്‍ തീരത്ത് മദ്യത്തില്‍ മുങ്ങി കിടക്കുമ്പോള്‍ അതാ വരുന്നു നമ്മുടെ നായകന്‍ കുമാരേട്ടന്‍ . തേടിയ വള്ളി... ഉള്ളില്‍ മദ്യം പകര്‍ന്നു തന്ന ധൈര്യം.... നമ്മളെ കണ്ടപ്പോള്‍ സ്വത സിദ്ധമായ ഒരു ചിരിയോടെ അയാള്‍ അടുത്തേക്ക് വന്നു... എനിക്ക് ചോദികേണ്ടി വന്നില്ല. അതിനു മുന്‍പേ സായിപ്പ് അയാളോട് ചോദിച്ചു.

കുമാരേട്ടാ....why did you kill your wife ??

കുറച്ചു നേരം അയാള്‍ നമ്മളെ തന്നെ നോക്കി നിന്നു. എന്നിട്ട് ഒരു പൊട്ടിച്ചിരിയോടെ അവന്റെ തോളില്‍ തട്ടി...

"ഒരുപക്ഷെ അവളെ ഞാന്‍ കൊല്ലില്ലായിരുന്നു if she was not on his top !!!! "

എന്നിട്ട് അയാള്‍ ഏതോ ഒരു ഇംഗ്ലീഷ് പാട്ട് പാടി കൊണ്ട് തിരിഞ്ഞു റോഡിലേക്ക് നടന്നു കയറി... ഒരിക്കലും നമ്മള്‍ കേട്ടിട്ട് പോലും ഇല്ലാത്ത ഏതോ ഒരു പാട്ട് .... റോഡിനു ഇരു വശവും നോക്കി മറികടക്കുന്ന കുമാരേട്ടനെ നമ്മള്‍ നോക്കി നിന്നു. അയാളെ ആദ്യമായി കാണുന്നത് പോലെ....

No comments:

Post a Comment